കൊല്ലം: ജില്ലയിലെങ്ങും ഇന്നലെയും കനത്ത മഴ തുടർന്നു. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ അനുഭവപ്പെട്ടു. മുണ്ടയ്ക്കൽ അടക്കം തീരത്ത് കടലാക്രമണം രൂക്ഷമാണ്. വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
566 കർഷകർക്കായി 1.26 കോടിയുടെ നഷ്ടമുണ്ടായത്. ജില്ലയിൽ മഞ്ഞ മുന്നറിയിപ്പ് തുടരുമെന്ന് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. ഇന്നും 19, 20 തീയതികളിലും ജില്ലയിൽ കനത്ത മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
അടച്ചുറപ്പില്ലാത്ത മേൽക്കൂരയുള്ള വീടുകളിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കുകയോ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയോ ചെയ്യണം. കൊയ്ത്ത് മുടങ്ങിയതോടെ പല പാടശേഖരങ്ങളും വെള്ളത്തിലായി. 37 ഹെക്ടർ സ്ഥത്തെ നെൽകൃഷി നശിച്ചു. 10,000 ത്തോളം ഏത്തവാഴകളും ഒടിഞ്ഞുവീണു.
മത്സ്യബന്ധനത്തിന് പോകരുത്
ഇനിയൊരു അറിയിപ്പ് വരുന്നതുവരെ തീരദേശത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും കാറ്റടിക്കാൻ സാദ്ധ്യതയുണ്ട്. തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.
മറ്റ് നിർദേശങ്ങൾ
മരങ്ങൾ, പോസ്റ്റുകൾ, ബോർഡുകൾ തുടങ്ങിയവ അപകടാവസ്ഥയിലെങ്കിൽ അറിയിക്കണം
ദുരിതാശ്വാസ ക്യാമ്പുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കണം
എമെർജൻസി കിറ്റ് തയ്യാറാക്കിവയ്ക്കണം
നദികൾ മുറിച്ചുകടക്കാനോ, ജലാശയങ്ങളിൽ ഇറങ്ങാനോ പാടില്ല
ജലാശയങ്ങൾക്ക് മുകളിലോ മേൽപ്പാലങ്ങളിലോ കയറി കാഴ്ച കാണുകയോ സെൽഫിയെടുക്കുകയോ ചെയ്യരുത്
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ തയ്യാറെടുപ്പുകൾ നടത്തണം
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |