യോഗം കേരളകൗമുദി വാർത്തയെത്തുടർന്ന്
കൊല്ലം: ജലാശയങ്ങളുടെ വീണ്ടെടുപ്പിനായുള്ള സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ നടത്തിപ്പിനായി ഇന്ന് കോർപ്പറേഷന്റെ അടിയന്തിര കൗൺസിൽ യോഗം. പദ്ധതിയോട് കോർപ്പറേഷൻ മുഖംതിരിച്ച് നിൽക്കുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് യോഗം വിളിച്ചത്.
തെളിനീരൊഴുകും പദ്ധതി ജില്ലയിലെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളും ആവേശത്തോടെ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്. പലേടത്തും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ജലാശയങ്ങളുടെ ശുദ്ധീകരണം അടക്കം നടന്നു. എന്നാൽ കോർപ്പറേഷൻ ഇതിനുള്ള പ്രാരംഭ നടപടികൾ പോലും ആരംഭിച്ചിരുന്നില്ല. ഇക്കാര്യമാണ് കേരളകൗമുദി ചൂണ്ടിക്കാട്ടിയത്. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ഏതൊക്കെ ജലാശയങ്ങളിലാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന് തീരുമാനിക്കും. അഷ്ടമുടിക്കായൽ, കട്ടയ്ക്കൽ കായൽ, വട്ടക്കായൽ, കൊല്ലം തോട്, ചൂരാങ്കിൽ തോട് എന്നിവയുടെ പുനരുദ്ധാരണമാണ് കോർപ്പറേഷൻ അധികൃതർ ലക്ഷ്യമിടുന്നത്. മറ്റ് ചെറുജലാശയങ്ങളുടെ നവീകരണവും കൗൺസിൽ യോഗത്തിൽ ഉയർന്നേക്കും.
നദികൾ, കായലുകൾ, തോടുകൾ, ചെറുനീർത്തടങ്ങൾ എന്നിവയിലേക്ക് മാലിന്യം ഒഴുകിയെത്തുന്നത് തടയുകയാണ് തെളിനീരൊഴുകട്ടെ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇതിന്റെ ഭാഗമായി ജലാശയങ്ങളിലെ സാമ്പിളുകൾ ശേഖരിക്കും. ഓരോ ഡിവിഷനിലും ജലാശയങ്ങളിൽ നിന്നു ആറ് സാമ്പിളുകൾ വീതമാണ് ശേഖരിക്കേണ്ടത്.
സി.ഡി.എസുകൾക്കു ചുമതല
സംസ്ഥാനതലത്തിൽ കോർപ്പറേഷനുകളിലെ സാമ്പിൾ ശേഖരണത്തിന് കുടുംബശ്രീ സി.ഡി.എസുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന വഴികൾ ഈ സാമ്പിളുകളിൽ നിന്നു സ്ഥിരീകരിക്കും. പിന്നീട് തീരങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് ജലസഭ ചേരും. മാലിന്യം ഒഴുകിയെത്തുന്ന സ്ഥലങ്ങൾ കണ്ടെത്താൻ ജലാശയങ്ങളുടെ തീരത്തിലൂടെ ജലനടത്തം സംഘടിപ്പിക്കും. ഇങ്ങനെ തിരിച്ചറിയുന്ന മാലിന്യ വാഹിനികളായ ഓടകളും പൈപ്പുകളും അടയ്ക്കും. പിന്നീട് പൊതുജന പങ്കാളിത്തത്തോടെ ജലാശയങ്ങൾ ശുദ്ധീകരിക്കുന്നതിനൊപ്പം ഭാവിയിൽ മാലിന്യം എത്താതിരിക്കാനുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് അടക്കമുള്ള പദ്ധതികളും ആവിഷ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |