സംരക്ഷണം ഒരു വർഷത്തേക്ക് കൂടി
കൊല്ലം: മത്സ്യസമ്പത്തിന് ഭീഷണി ഉയർത്തുന്ന പൊടിമീൻ വേട്ട തടയാൻ 45 ഇനം മത്സ്യങ്ങളുടെ നിശ്ചിത അളവിലുള്ള പൊടിമീനുകളെ പിടിക്കുന്നതിനുള്ള നിരോധനം ഒരു വർഷത്തേക്ക് കൂടി നീട്ടി.
വിവിധ മത്സ്യങ്ങളുടെ വളർച്ചാ തോത് അടിസ്ഥാമാക്കി 2017ൽ അഞ്ച് വർഷത്തേക്ക് ഏർപ്പെടുത്തിയ നിരോധനമാണ് ഇപ്പോൾ വീണ്ടും നീട്ടിയത്.
വളം, കോഴി അടക്കമുള്ള വളർത്തുമൃഗങ്ങൾക്കുള്ള തീറ്റ നിർമ്മിക്കാനാണ് പൊടിമീനുകളെ പിടിക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലുള്ള ഫാക്ടറികളിലേക്കാണ് പൊടിമീൻ കയറ്റി അയയ്ക്കുന്നത്. വൻ വില ലഭിക്കുന്നതിനാൽ ചില ബോട്ടുകൾ പൊടിമീൻ വേട്ടയ്ക്ക് മാത്രമായി കടലിൽ പോകുന്നുണ്ട്. വലിയ മത്സ്യങ്ങളെ പിടിക്കുന്ന ഒരു ബോട്ടിന് സാധാരണഗതിയിൽ രണ്ട് ലക്ഷം രൂപ മുതൽ മുകളിലേക്കാണ് വരുമാനം. ചെറിയ കണ്ണികളുള്ള നിരോധിത വല ഉപയോഗിച്ചാണ് പൊടി മീനുകളെ പിടികൂടുന്നത്. ഒന്നരലക്ഷം രൂപയാണ് ഈ വലയുടെ വില. ബോട്ടുകൾ എത്തിക്കുന്ന പൊടിമീൻ ഇൻസുലേറ്റഡ് വാനുകളിലാണ് ഇതര സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത്.
മത്സ്യലഭ്യതയിൽ വൻ ഇടിവ് സംഭവിച്ചതോടെയാണ് സർക്കാർ പൊടിമീൻ വേട്ടയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. പൊടിമീനുകളെ കൂട്ടത്തോടെ പിടിക്കുന്നത് തീരക്കടലിലെ മത്സ്യലഭ്യതയെ സാരമായി ബാധിച്ചിരുന്നു. പരമ്പരാഗത വള്ളങ്ങളിലും ഫൈബർ ബോട്ടുകളിലും മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികൾക്ക് പലപ്പോഴും നിരാശരായി മടങ്ങേണ്ടി വരുന്നതിന്റെ പ്രധാന കാരണം പൊടിമീനുകളെ ബോട്ടുകൾ കൂട്ടത്തോടെ റാഞ്ചുന്നതാണ്.
രണ്ടര ലക്ഷം പിഴ
പൊടിമീനുമായി പിടിയിലാകുന്ന യാനങ്ങൾക്ക് രണ്ടരലക്ഷം രൂപയാണ് പിഴ ചുമത്തുന്നത്. കഴിഞ്ഞയാഴ്ച ശക്തികുളങ്ങരയിൽ പൊടിമീൻ വേട്ട നടത്തിയ ബോട്ട് പിടിയിലായിരുന്നു. ശക്തികുളങ്ങര, അഴീക്കൽ, നീണ്ടകര ഹാർബറുകൾക്ക് പുറമേ വള്ളങ്ങൾ അടുക്കുന്ന കൊല്ലം തീരം അടക്കമുള്ള ലാൻഡിംഗ് സെന്ററുകൾ കേന്ദ്രീകരിച്ചും പൊടിമീൻ വേട്ട തടയാൻ പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്.
സംരക്ഷണമുള്ള പ്രധാന മത്സ്യഇനങ്ങളും സംരക്ഷിത വലിപ്പവും (സെന്റി മീറ്ററിൽ)
വരയൻ ചൂര: 35 (തല മുതൽ വാലിന്റെ തുടക്കം വരെ)
കേര ചൂര: 50 (തല മുതൽ വാലിന്റെ തുടക്കം വരെ)
നെയ്മീൻ: 35 (തല മുതൽ വാലിന്റെ തുടക്കം വരെ)
വങ്കട: 19 (ആകെ നീളം)
കിളിമീൻ: 10 (ആകെ നീളം)
വെള്ള ആവോലി: 13 (ആകെ നീളം)
കറുത്ത ആവോലി: 17 (ആകെ നീളം)
പൂവാലൻ ചെമ്മീൻ: 6 (ആകെ നീളം)
കരിക്കാടി ചെമ്മീൻ: 7 (ആകെ നീളം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |