കൊല്ലം: കൊല്ലം തുറമുഖത്തോട് വ്യവസായികളും സ്ഥാപനങ്ങളും കാട്ടുന്ന അവഗണനയുടെ പ്രധാന കാരണമറിയാനും പരിഹാര മാർഗങ്ങൾ കണ്ടെത്താനും കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് ചർച്ച നടത്തും.
നിലവിൽ കപ്പൽ മാർഗ്ഗം ചരക്ക് നീക്കം നടത്തുന്ന, ജില്ലയിലെ പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എം.എം.എൽ, കാഷ്യു കോർപ്പറേഷൻ, കാപെക്സ്, ഇവർക്ക് കശുഅണ്ടി എത്തിക്കുന്ന കാഷ്യു ബോർഡ്, വിവിധ ഷിപ്പിംഗ് ഏജന്റുമാർ, ടൈൽസ്, ഗ്രാനൈറ്റ്, മാർബിൾ അടക്കമുള്ള വിവിധ വ്യാപാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ തുടങ്ങിയവരെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ കൊച്ചി- കൊല്ലം ചരക്ക് കപ്പൽ സർവീസ് മടക്കച്ചരക്ക് ലഭിക്കാത്തതിനാൽ ഒറ്റ സർവീസോടെ അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റ് തുറമുഖങ്ങൾ വഴി കൊല്ലത്തേക്ക് ചരക്ക് കൊണ്ടുവരുന്നവരുടെ യോഗം വിളിച്ചിരിക്കുന്നത്.
നീണ്ടകരയിലെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സ് പുനരാരംഭിക്കുന്നതും കെട്ടിട നിർമ്മാണത്തിന്റെ പൂർത്തീകരണവും യോഗത്തിൽ ചർച്ചയാകും. മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ളയുടെ സാന്നിദ്ധ്യത്തിൽ ആശ്രാമം മാരിടൈം ഓഫീസിൽ നടക്കുന്ന ചർച്ചയിൽ കൊല്ലം പോർട്ട് ഓഫീസർ ക്യാപ്ടൻ സെജോ ഗോർഡിയോസും പങ്കെടുക്കും.
# 33 ഏക്കറുണ്ട്
തുറമുഖത്തോടു ചേർന്നുള്ള താത്കാലിക ഷെഡുകൾ പോലും ഒഴിപ്പിക്കാതെ സിമന്റ് ടെർമിനൽ സ്ഥാപിക്കാനുള്ള ചർച്ചകൾ തുടങ്ങി. തീരത്ത് 33 ഏക്കർ തുറമുഖത്തിന്റെ ഉടമസ്ഥതയിലുണ്ട്. ഇവിടെ നിരവധി മത്സ്യത്തൊഴിലാളികൾ താത്കാലിക ഷെഡുകൾ സ്ഥാപിച്ച് താമസിക്കുന്നുണ്ട്. വലകളും മറ്റുപകരണങ്ങളും സൂക്ഷിക്കാൻ സ്ഥാപിച്ച ഷെഡുകളുമുണ്ട്. നേരത്തെ ഈ ഭൂമി കൂടി പ്രയോജനപ്പെടുത്തി സിമന്റ് ടെർമിനൽ സ്ഥാപിക്കാനായിരുന്നു ശ്രമം. മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനെതിരെയും അന്തരീക്ഷ മലീനകരണം ആരോപിച്ചും പ്രതിഷേധം ഉയർന്നു. ഇതോടെ അന്ന് ടെർമിനൽ സ്ഥാപിക്കാനെത്തിയ കമ്പനി മടങ്ങിപ്പോയി. ഇപ്പോൾ സൗരാഷ്ട്ര എന്ന പുതിയ കമ്പനിയാണ് എത്തിയിരിക്കുന്നത്.
# സിമന്റ് ടെർമിനൽ
ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു കപ്പലിൽ എത്തിക്കുന്ന സിമന്റ് ചെറിയ അളവിൽ പോലും അന്തരീക്ഷത്തിൽ കലരാത്ത തരത്തിൽ എയർടൈറ്റ് പൈപ്പുകൾ ഉപയോഗിച്ച് പോർട്ടിൽ സജ്ജമാക്കുന്ന ടാങ്കിൽ സംഭരിക്കും. ഈ ടാങ്കിൽ നിന്നു സമാനരീതിയിൽ പായ്ക്കറ്റുകളിലാക്കി വില്പനയ്ക്ക് കൊണ്ടുപോകുന്നതാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |