മന്ത്രിയുടെ ഓഫീസ് ഇടപെട്ടു, മിനിറ്റുകൾക്കുള്ളിൽ നടപടി
കൊല്ലം: പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ ചവിട്ടിപ്പിടിച്ചിരുന്ന കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷൻ ആർ.ഒ.ബി നിർമ്മാണത്തിനുള്ള എൻ.ഒ.സി നിർവഹണ ഏജൻസിയായ കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ഓഫീസിൽ ഇന്നലെ പറന്നെത്തി.
ഉദ്യോഗസ്ഥർ എൻ.ഒ.സി വൈകിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് മിനിറ്റുകൾക്കുള്ളിൽ എൻ.ഒ.സി കൈമാറിയത്.
കഴിഞ്ഞ നവംബറിലാണ് ആർ.ബി.ഡി.സി.കെ ഓവർബ്രിഡ്ജ് നിർമ്മാണത്തിനുള്ള എൻ.ഒ.സിക്കായി പൊതുമരാമത്ത് ദേശീയപാത വിഭാഗത്തെ സമീപിച്ചത്. ഇതിനിടയിൽ പലതവണ ആ.ബി.ഡി.സി.കെ ഉദ്യോഗസ്ഥരും പ്രദേശവാസികളും ഇടപെട്ടിട്ടും എൻ.ഒ.സി നൽകിയിരുന്നില്ല. ഇതിനിടെ നടപടികളെല്ലാം പൂർത്തിയാക്കി എൻ.ഒ.സി തയ്യാറായി. പക്ഷെ ആർ.ബി.ഡി.സി.കെയ്ക്ക് കൈമാറിയില്ല. ഇന്നലെ വാർത്ത വന്നതോടെ ഈമാസം 19ന് തയ്യാറായ എൻ.ഒ.സി ഇന്നലെ രാവിലെ 11.30 ഓടെ ഇ- മെയിലായി അയച്ചുനൽകുകയായിരുന്നു.
അപേക്ഷ നൽകിയത് കഴിഞ്ഞവർഷം
എസ്.എൻ കോളേജ് റെയിൽവേ ഓവർബ്രിഡ്ജിന്റെ രൂപരേഖയിൽ റെയിൽപാതയ്ക്ക് മുകളിൽ വരുന്ന ഭാഗത്തിന്റെ പരിഷ്കരിച്ച ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗ് കഴിഞ്ഞവർഷം ആഗസ്റ്റിൽ ആർ.ബി.ഡി.സി.കെ അംഗീകാരത്തിനായി റെയിൽവേയ്ക്ക് നൽകിയിരുന്നു. ഓവർബ്രിഡ്ജ് മേവറം- ചിന്നക്കട -കാവനാട് പാത മുറിച്ച് കടന്നുപോകുന്നതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സി കൂടി വാങ്ങാൻ റെയിൽവേ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തെ സമീപിച്ചത്.
ഇനി വേണ്ടത് റെയിൽവേയിൽ സമ്മർദ്ദം
1. പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഒ.സി, ആർ.ബി.ഡി.സി.കെ റെയിൽവേയ്ക്ക് കൈമാറും
2. റെയിൽവേയിൽ ജനകീയ സമ്മർദ്ദം ഉണ്ടായാലെ ഓവർബ്രിഡ്ജിനുള്ള അനുമതി ലഭിക്കൂ
3. കോളേജ് ജംഗ്ഷനിൽ ഓവർബ്രിഡ്ജ് എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്
4. പലതവണ പണം അനുവദിച്ച് രൂപരേഖ തയ്യാറായെങ്കിലും ഇടയ്ക്ക് മുടങ്ങി
5. പിന്നീട് പണം അനുവദിച്ച ഇരവിപുരത്ത് ഓവർബ്രിഡ്ജ് നിർമ്മാണം തുടങ്ങി
6. മയ്യനാട്, പോളയത്തോട് എന്നിവിടങ്ങളിലും ആർ.ഒ.ബി നിർമ്മാണം തുടങ്ങി
സമ്മർദ്ദം ശക്തമാക്കിയില്ലെങ്കിൽ കോളേജ് ജംഗ്ഷനിലെ മേൽപ്പാലത്തിന് അനുവദിച്ച പണം വീണ്ടും പാഴാകും.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |