കൊല്ലം: സ്ത്രീധന പീഡനക്കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ക്രൂരതകൾ താങ്ങാനാവാതെ ആത്മഹത്യയിൽ അഭയം പ്രാപിച്ച വിസ്മയയ്ക്ക് നീതി ലഭിച്ചു. കിരണിന് പരമാവധി ശിക്ഷയാണ് അന്വേണ സംഘവും പ്രോസിക്യൂഷനും വിസ്മയയുടെ കുടുംബവും പ്രതീക്ഷിക്കുന്നത്.
'കിരണിന് ഇനി ഒരിക്കലും ജോലിക്ക് പോകണ്ടേ'
സ്ത്രീധന പീഡനക്കേസിൽ കിരൺകുമാർ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചതോടെ വിസ്മയ ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാത്രി അമ്മ സരിത അയച്ച വാട്സ്ആപ്പ് സന്ദേശം അറംപറ്റിയിരിക്കുകയാണ്.
കിരണിന് ഇന്ന് ജോലിക്ക് പോകണ്ടേയെന്ന് സരിത ചോദിച്ചു. വേണ്ട, നാളെയും പോകണ്ടായിരിക്കുമെന്ന് വിസ്മയ മറുപടി പറഞ്ഞു. ' അതെന്താ ഇനി ഒരിക്കലും പോകണ്ടേ' എന്ന സരിതയുടെ മറുചോദ്യമാണ് അറംപറ്റിയത്.
മോട്ടോർ വാഹന വകുപ്പിൽ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിനെ കേസിൽ പ്രതിയായതോടെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റിമാൻഡിൽ കഴിയവേ പിരിച്ചുവിടുകയും ചെയ്തു. ഇതിനെതിരെ കിരൺകുമാർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വിചാരണ കോടതി വിധി എതിരായതിനാൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ഹർജി ഇനി നിലനിൽക്കില്ല. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ തനിക്ക് കൂടുതൽ സ്വർണവും മുന്തിയ വാഹനവും സ്ത്രീധനമായി കിട്ടണമെന്ന് പറഞ്ഞായിരുന്നു വിസ്മയയെ കിരൺ വേട്ടയാടിയിരുന്നത്.
പ്രതിഭാഗത്തിന് ഞെട്ടൽ
പ്രോസിക്യൂഷൻ കിരൺകുമാറിന്റെ മേൽ ചുമത്തിയ വകുപ്പുകളിൽ രണ്ടെണ്ണമൊഴികെ മറ്റെല്ലാ കുറ്റങ്ങളും കോടതി അംഗീകരിച്ചത് പ്രതിഭാഗത്തെ ഞെട്ടിപ്പിച്ചു. വിധി പറഞ്ഞതിന് പിന്നാലെ കിരൺകുമാറിന്റെ അഭിഭാഷകൻ വാദം പറയാനായി എഴുന്നേറ്റെങ്കിലും കോടതി അനുവദിച്ചില്ല. ഇന്ന് ശിക്ഷയെക്കുറിച്ചുള്ള പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേൾക്കും. അതിന് ശേഷം പ്രതിയുടെ വിശദീകരണം കേട്ട ശേഷം ശിക്ഷ വിധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |