ക്ളാസ് തുടങ്ങണമെങ്കിൽ സർട്ടിഫിക്കറ്റ് അനിവാര്യം
കൊല്ലം: കൊവിഡാനന്തര അദ്ധ്യയന വർഷാരംഭത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും 'ഫിറ്റ്നസ് ' ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്കൂൾ അധികൃതർ.
രണ്ടുവർഷത്തോളം കട്ടപ്പുറത്തെന്ന പോലെ കിടന്ന വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കണമെങ്കിൽ ഭാരിച്ച തുകതന്നെ കണ്ടെത്തേണ്ടിവരും.
ക്ളാസുകൾ തുടങ്ങാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ്. പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കലും പഴയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും വേഗത്തിലായി. കൊവിഡ് നിയന്ത്രണങ്ങൾ കാരണം രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്കൂളുകൾ പൂർണ തോതിൽ അദ്ധ്യയനത്തിനൊരുങ്ങുന്നത്. ചെറിയ അറ്റകുറ്റപ്പണികൾ കൊണ്ടുമാത്രം ഫിറ്റാക്കാൻ കഴിയാത്തവിധം തീർത്തും മോശമായ നിരവധി കെട്ടിടങ്ങൾ ജില്ലയിലുണ്ട്. പാതിവഴിയിൽ നിർമ്മാണം നിലച്ച കെട്ടിടങ്ങളും കുറവല്ല. ശാസ്താംകോട്ട സർക്കാർ എച്ച്.എസ്.എസിൽ യു.പി, എൽ.പി വിഭാഗങ്ങളുടെ നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. ഓച്ചിറയിൽ സർക്കാർ സ്കൂളിന് വേണ്ടി ആരംഭിച്ച കെട്ടിട നിർമ്മാണവും പൂർത്തിയായിട്ടില്ല.
കെട്ടിടങ്ങൾ നോക്കുകുത്തി
1. മയ്യനാട് വെള്ളമണൽ സർക്കാർ എച്ച്.എസ്.എസ്: 5 കോടി ചെലവിൽ നിർമ്മിച്ച 3 നില കെട്ടിടം. ഫയർഫോഴ്സിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല. ക്ളാസുകൾ തുടങ്ങാനാവുന്നില്ല.
2. പൂയപ്പള്ളി സർക്കാർ സ്കൂൾ: 3 കോടി ചെലവിൽ നിർമ്മിച്ച 3 നില കെട്ടിടം. 15 ക്ളാസ് മുറികളുണ്ട്. ഫയർഫോഴ്സിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതുകൊണ്ട് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ല.
സ്കൂൾ ബസുകളുടെയും കെട്ടിടങ്ങളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഫിറ്റ്നസ് ഇല്ലാത്ത സ്കൂളുകളെപ്പറ്റി ഈ മാസം അവസാനമേ അറിയാനാവൂ.
സുബിൻ പോൾ, സ്കൂൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |