കൊല്ലം: ടിക്കറ്റ് ഇതര വരുമാനമായി പ്രതിമാസം ലക്ഷങ്ങൾ ലഭിക്കുന്ന തരത്തിൽ ടൂറിസം ഹബ്ബായി മാറുകയെന്ന കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയുടെ സ്വപ്നത്തിന് മേൽ ഇടിത്തീ. പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കുന്നതിൽ നിന്നും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് പിന്മാറി. പുതിയ ഏജൻസിയേയും ഇതുവരെ നിശ്ചയിച്ചിട്ടില്ല.
2021-2022 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിലാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി കൊല്ലം ഡിപ്പോയുടെ ആധുനികവത്കരണ പ്രഖ്യാപിച്ചത്. പക്ഷേ ബഡ്ജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ല. നാല് മാസം മുൻപ് നടന്ന കെ.എസ്.ആർ.ടി.സിയുടെയും സിൽക്കിന്റെയും സംയുക്ത യോഗത്തിലാണ് ഡി.പി.ആർ തയ്യാറാക്കുന്ന വിഷയം ആദ്യം അവതരിപ്പിച്ചത്. ഒരുമാസം മുൻപാണ് തങ്ങൾക്ക് ഡി.പി.ആർ തയ്യാറാക്കാനുള്ള സംവിധാനങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി സിൽക്ക് മറുപടി നൽകിയത്.
സ്വപ്നം.
അഷ്ടമുടി കായലിന്റെ തീരത്താണ് കൊല്ലം ഡിപ്പോ സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന്റെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ നിലവിലെ ഡിപ്പോ ഭൂമിയിൽ വിനോദ സഞ്ചാരികൾക്ക് ഉല്ലസിക്കാൻ പാർക്ക്, ചുറ്റും എന്തും കിട്ടുന്ന കടമുറികൾ, മുകളിൽ അഷ്ടമുടി കായലിന്റെ സൗന്ദര്യം കൺനിറയെ കാണാൻ വരാന്തകളുള്ള ഹോട്ടൽ മുറികൾ. ഇങ്ങനെ കൊല്ലം ഡിപ്പോയെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ടൂറിസം ഹബ്ബാക്കുകയാണ് ലക്ഷ്യം. ഇത് യാഥാർത്ഥ്യമായാൽ ടിക്കറ്റ് ചാർജിന് പുറമേ പ്രതിമാസം ലക്ഷങ്ങൾ വരുമാനം ലഭിക്കും. ഇപ്പോൾ ഗ്യാരേജ് സ്ഥിതി ചെയ്യുന്നിടത്തെ അധിക സ്ഥലം പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി.സിക്ക് ആവശ്യമായ ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കും. ഗ്യാരേജ് ആണ്ടാമുക്കത്ത് കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്ത് മാറ്റി സ്ഥാപിക്കും.
50 വർഷത്തെ പഴക്കം
നിലവിലെ ഡിപ്പോ കെട്ടിടത്തിന് 50 വർഷം പഴക്കമുണ്ട്. കെട്ടിടത്തിന്റെ മേൽക്കൂരയിലെയും ഭിത്തികളിലെയും സിമന്റ് പാളികൾ നിരന്തരം അടർന്നുവീഴുന്നുണ്ട്. വനിതാ ജീവനക്കാർക്കും യാത്രക്കാർക്കും വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളുമില്ല. നവീകരണത്തിന് ഡിപ്പോ അധികൃതർ പലതവണ ചീഫ് ഓഫീസിൽ കത്ത് നൽകിയെങ്കിലും വലിയ പദ്ധതി വരുന്നതിനാൽ ഇപ്പോൾ പണം അനുവദിക്കാനാകില്ലെന്ന മറുപടിയാണ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |