കൊല്ലം: ലഹരി മാഫിയകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ നടപടികൾ കടുപ്പിച്ച് എക്സൈസ്. സ്കൂൾ, കോളേജുകൾ തുറന്നതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കി.
പൊലീസും എക്സൈസും നടപടികൾ കടുപ്പിച്ചിട്ടും ജില്ലയിലെ ലഹരി കച്ചവടം കൂടുതൽ സജിവമാകുന്ന സാഹചര്യത്തിലാണ് സൂക്ഷ്മ നിരീക്ഷണത്തിന് എക്സൈസ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ നാലു മാസത്തിനിടെ കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ കടത്തിയതിന് 159 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്.
ആര്യങ്കാവ് ചെക്ക് പോസ്റ്റിലൂടെയും ട്രെയിൻ മാർഗവും കൊല്ലത്തേക്ക് കഞ്ചാവും എം.ഡി.എം.എയും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വ്യാപകമായി എത്തിക്കുന്നതായാണ് പിടികൂടുന്ന കേസുകൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം കിളികൊല്ലൂരിൽ നിന്ന് വലിയതോതിൽ എം.ഡി.എം.എ പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ മാസം ബംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടുവരികയായിരുന്ന 90 ഗ്രാം കഞ്ചാവും 640 മില്ലി ഗ്രാം കഞ്ചാവും ആര്യങ്കാവിലെ വാഹന പരിശോധനയ്ക്കിടെ എക്സൈസ് പിടികൂടിയിരുന്നു. സ്ഥിരം ലഹരി കടത്ത് സംഘാംഗങ്ങളാണ് പിടിയിലായത്. കഞ്ചാവ് ചെടി വീട്ടിൽ വളർത്തിയ കേസുകളും റിപ്പോർട്ട് ചെയ്തു.
എക്സൈസ് നടപടികൾ
1. സ്കൂൾ പരിസരം, കച്ചവട സ്ഥാപനങ്ങൾ, ആളൊഴിഞ്ഞ കെട്ടിടങ്ങൾ, വിജനമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന
2. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ക്ളബുകൾ
3. സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, രക്ഷകർത്താക്കളുടെ പ്രതിനിധികൾ എന്നിവർ അംഗങ്ങളാകും
4. ഒരു എക്സൈസ് ഉദ്യോഗസ്ഥൻ ക്ളബിന്റെ ഭാഗമായി പ്രവർത്തിക്കും
5. പ്രിൻസിപ്പൽ, ക്ളബിന്റെ ചുമതലയുള്ള അദ്ധ്യാപകൻ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പരിശോധന
6. എല്ലാ റേഞ്ചുകളിലും രണ്ട് പ്രവന്റീവ് ഓഫീസർമാർ, ഒരു വനിതാ സിവിൽ എക്സൈസ് ഓഫീസർ, മൂന്ന് സിവിൽ എക്സൈസ് ഓഫീസർ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക ടീം
ടോൾ ഫ്രീ നമ്പർ: 9447178000
കൗൺസലിംഗ്: 14405
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്തും. പരിശോധനകൾ ശക്തമാക്കി.
ബി. സുരേഷ്
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |