പത്തനാപുരം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മദ്യവും ദൈവങ്ങളുടെ ഫോട്ടോയും വച്ച് പൂജ നടത്തിയ ശേഷം ഒരു കോടിയോളം രൂപയുടെ സ്വർണവും പണവും കവർന്ന കേസിലെ മുഖ്യപ്രതി പത്തനംതിട്ട പ്രമാടത്ത് വാടകയ്ക്ക് താമസിക്കുന്ന കലഞ്ഞൂർ പാടം സ്വദേശി ഫൈസൽ രാജ് (32) പത്തനംതിട്ട കോടതിയിൽ കീഴടങ്ങി.
കസ്റ്റഡിയിൽ വാങ്ങിയ ഫൈസലിനെ മോഷണം നടന്ന ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പൂട്ട് പൊളിക്കാൻ ഉപയോഗിച്ച കമ്പിപ്പാര ബാങ്കിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. 12 വർഷമായി ജനതാ ജംഗ്ഷനിൽ പിടവൂർ സ്വദേശി രാമചന്ദ്രൻ നായരുടെ ഉടമസ്ഥതയിലുള്ള പത്തനാപുരം ബാങ്കേഴ്‌സിലാണ് മോഷണം നടന്നത്. കഴിഞ്ഞ മേയ് 16നാണ് വിവരം ഉടമ അറിയുന്നത്. സ്ഥാപനത്തിൽ സി.സി ടി.വി സ്ഥാപിച്ചിരുന്നില്ല. തലമുടിയും മുളക്‌പൊടിയും തെളിവുകൾ നശിപ്പിക്കാനായി വിതറിയിരുന്നു. മോഷ്ടാവിന്റെ വിരലടയാളം പോലും പൊലീസിന് ലഭിച്ചിരുന്നില്ല. പത്തനാപുരം പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
പത്തനംതിട്ട പ്രമാടം അച്ചൻകോവിലാറിന്റെ തീരത്ത് മരത്തിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മോഷ്ടിച്ച സ്വർണം. ഒരു കിലോയിലധികം സ്വർണം കണ്ടെത്തി. കൂടുതൽ സ്വർണവും പണവും കണ്ടെത്താനുണ്ട്.
പരിശോധിച്ചത് രണ്ടുലക്ഷം
ഫോൺ കോളുകൾ
മോഷണം നടന്ന മേയ് 15 ലേതടക്കം രണ്ട് ലക്ഷത്തോളം ഫോൺ രേഖകളാണ് പൊലീസ് പരിശോധിച്ചത്. പത്തനാപുരത്ത് നിന്ന് എറണാകുളത്തെ ധനകാര്യ സ്ഥാപനത്തിലേക്ക് ഫൈസൽ ഫോൺ വിളിച്ചതാണ് വഴിത്തിരിവായത്. സ്വർണം മറ്റൊരാളുടെ സഹായത്തോടെ വിവിധ ബാങ്കുകളിൽ പണയം വച്ചതായും കണ്ടെത്തി. കൂടുതൽ സമയവും ഫൈസലിന്റെ ഫോൺ സ്വിച്ച് ഓഫായിരുന്നു. പുലർച്ചെ മാത്രമാണ് ഇയാൾ ഫോൺ ഓണാക്കിയിരുന്ന്. ഉറക്കമിളച്ച് പ്രതിക്കായി വലവിരിച്ച പൊലീസ് പത്തനംതിട്ട പ്രമാടത്ത് വച്ച് ഫൈസലിന്റെ അരികിലെത്തിയെങ്കിലും പൊലീസിനെ വെട്ടിച്ച് കാറിൽ രക്ഷപ്പെട്ടു. തുടർന്ന് തിരുനെൽവേലി, കോയമ്പത്തൂർ, ബംഗളൂരു എന്നിവടങ്ങളിൽ ഒളിവിൽ പോയെങ്കിലും പിടിയിലാകുമെന്ന ഘട്ടമെത്തിയപ്പോഴാണ് കോടതിയിൽ കീഴടങ്ങിയത്.
പൊലീസിന് അഭിമാനിക്കാം
റൂറൽ പൊലീസ് മേധാവി കെ.ബി. രവിയും പുനലൂർ ഡിവൈ.എസ്.പി വിനോദ് കുമാറുമാണ് അന്വേഷണം നയിച്ചത്. പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷ്ണൻ, എസ്.ഐ അരുൺ കുമാർ എന്നിവർ ചേർന്ന് പഴുതടച്ച അന്വേഷണം നടത്തി. പ്രതിയെ പിടികൂടുന്നതിനിടെ പത്തനാപുരം സ്റ്റേഷനിലെ സി.പി.ഒ രഞ്ജിത്തിന്റെ കൈക്ക് പരിക്കേൽക്കുകയും ചെയ്തു. എസ്.ഐ ജെ.പി. സുധാകരൻ, എ.എസ്.ഐ ജയകുമാരി, സി.പി.ഒമാരായ രഞ്ജിത്ത്, വിഷ്ണു, ധനേഷ്, റിയാസ്, ബോബിൻ, രാജീവ് എന്നിവർ അന്വഷണത്തിൽ പങ്കെടുത്തു. ഇതിനിടെ ഇടപാടുകാർ വീട്ടിലെത്താൻ തുടങ്ങിയതോടെ ബാങ്ക് ഉടമ രാമചന്ദ്രൻ നായർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |