കോൺഗ്രസ്, ആർ.വൈ.എഫ് മാർച്ചിൽ ഒന്നര മണിക്കൂർ സംഘർഷാന്തരീക്ഷം
ഈസ്റ്റ് സി.ഐ അടക്കം രണ്ട് പൊലീസുകാർക്കും മൂന്ന് ആർ.വൈ.എഫ് പ്രവർത്തകർക്കും പരിക്ക്
കൊല്ലം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസ്, ആർ.വൈ.എഫ് മാർച്ചുകൾ കളക്ടറേറ്റ് കവാടത്തിൽ ഒന്നര മണിക്കൂറോളും സംഘർഷാന്തരീക്ഷം സൃഷ്ടിച്ചു.
ആർ.വൈ.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കും മുമ്പേ കോൺഗ്രസിന്റെ മാർച്ച് എത്തുകയായിരുന്നു. പിന്നീട് ഇരുകൂട്ടരും ഒരുമിച്ച് ബാരിക്കേഡ് തകർത്ത് തള്ളിക്കയറാൻ ശ്രമിച്ചു.
ആർ.വൈ.എഫ് മാർച്ചിന് നേരെ
ലാത്തിച്ചാർജ്ജും ജലപീരങ്കിയും
കച്ചേരിയിൽ നിന്നെത്തിയ ആർ.വൈ.എഫ് മാർച്ച് കളക്ടറേറ്റ് കവാടത്തിന് മുന്നിലേക്ക് ഓടിപ്പാഞ്ഞെത്തി ബാരിക്കേഡ് തകർക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിയാഞ്ഞതോടെ ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. ഇതിനിടയിൽ പൊലീസിന് നേരെ കല്ലേറുമുണ്ടായി.
പ്രവർത്തകരുമായുള്ള പിടിവലിക്കിടയിൽ കൊല്ലം ഈസ്റ്റ് സി.ഐ ആർ. രതീഷ് കുമാർ കാൽമടങ്ങി വീണു. കൊല്ലം എ.ആർ ക്യാമ്പിലെ പൊലീസുകാരന് കല്ലേറിൽ നിസാര പരിക്കേറ്റു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാലാണ് കാര്യമായ പരിക്കേൽക്കാതിരുന്നത്. ലാത്തിച്ചാർജ്ജിൽ ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എഫ്. സ്റ്റാലിൻ, ജില്ലാ വൈസ് പ്രസിഡന്റ് അനന്തകൃഷ്ണൻ എന്നിവരുടെ തലപൊട്ടി. ജില്ലാ സെക്രട്ടറി സുഭാഷ്.എസ് കല്ലടയുടെ ദേഹമാസകലം അടിയേറ്റ് പൊട്ടി. ഇവർ മൂവരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. എൻ.കെ. പ്രേമചന്ദ്രൻ എം.പി എത്തിയാണ് പ്രവർത്തകരെ ശാന്തരാക്കിയത്.
ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഗോപകുമാർ, ആർ.വൈ.എഫ് കേന്ദ്ര കമ്മിറ്റി അംഗം ഷെമീന ഫറഫുദ്ദീൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രജീഷ് കണ്ണനല്ലൂർ, ഡേവിഡ് സേവ്യർ, നേതാക്കളായ ദീപ്തി ശ്രാവണം, ബ്രിജേഷ് നാഥ്, റഫീക്ക്, ഷെമീർ ചേരീക്കോണം, ഉല്ലാസ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |