കൊല്ലം: ഓൺലൈൻ വായ്പാ ആപ്പിന്റെ സഹായത്തോടെ ലോണെടുത്ത വ്യക്തിക്ക് നേരെ അശ്ളീല ചിത്രങ്ങൾ കാട്ടി ഭീഷണി. വായ്പാ തുക പലിശ സഹിതം അടച്ചിട്ടും വീണ്ടും അടയ്ക്കണമെന്നാണ് ആവശ്യം.
കൊട്ടിയം സ്വദേശിയായ യുവാവിനാണ് ദുരനുഭവം ഉണ്ടായത്. ഒരുവർഷം മുമ്പ് രാത്രിയിൽ തന്റെ കുട്ടിക്ക് പനി കലശലായതിനെ തുടർന്ന് നഗരത്തിലെ ആശുപത്രിയിലെത്തിച്ചു. കൈയിലുള്ള കാശ് തീർന്നതോടെ ഓൺലൈൻ വായ്പാ ആപ്പിലൂടെ 5000 രൂപ ലോണെടുത്തു. എന്നാൽ 3250 രൂപയാണ് ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളിൽ 5450 രൂപ തിരികെ അടയ്ക്കണമെന്നായിരുന്നു വ്യവസ്ഥ.
ലോൺ തുക രണ്ട് ദിവസത്തിനകം അടച്ചു. എന്നാൽ ഇപ്പോൾ തുക വീണ്ടും അടയ്ക്കണമെന്നാണ് ഇവർ പറയുന്നത്. തുക അടച്ചെന്ന് പറഞ്ഞെങ്കിലും സന്ദേശങ്ങളും ഫോൺ വിളികളും തുടർന്നു. തുക ഇനി അടയ്ക്കില്ലെന്ന് അറിയിച്ചതോടെയാണ് ഭീഷണി. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി സുഹൃത്തുക്കൾക്കും മറ്റും അയക്കുമെന്നായി പിന്നീടുള്ള സന്ദേശങ്ങൾ. സമ്മർദ്ദത്തിന് വഴങ്ങി വീണ്ടും പണമടച്ചെങ്കിലും ഇനിയും ഭീഷണി ഉയർന്നേക്കുമെന്ന ആശങ്കലിയാണ് യുവാവ്. ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് പൊലീസും സമ്മതിക്കുന്നു. നാണക്കേട് ഭയന്നാണ് പലരും പരാതി നൽകാത്തത്.
ഓൺലൈൻ വായ്‌പ ആപ്പാകും
1. പ്രവർത്തിക്കുന്നത് റിസർവ് ബാങ്ക് അനുമതിയില്ലാതെ
2. നൽകുന്നത് ചെറിയ തുകകൾ
3. കുറഞ്ഞ തിരിച്ചടവ് കാലാവധിയിൽ ഉയർന്ന പലിശ
4. വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യൽ വ്യാപകം
5. ആത്മഹത്യകളുണ്ടായതോടെ മറ്റ് സംസ്ഥാനങ്ങളിൽ പൊലീസ് നടപടി
6. കേരളത്തിലും അന്വേഷണം ശക്തം
സാമ്പത്തിക ബുദ്ധിമുട്ടും അറിവില്ലായ്മയും മൂലം ചിലർ ലോൺ ആപ്പുകാരുടെ കെണിയിൽ പെടുന്നുണ്ട്. ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉൾപ്പെടെ കൈക്കലാക്കുന്ന ഇവർ പിന്നീട് ലിസ്റ്റിലുള്ളവരെയും ഭീഷണിപ്പെടുത്തും. ഇത്തരം ആപ്പുകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നതാണ് സുരക്ഷിതം.
പൊലീസ് ഉദ്യോഗസ്ഥർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |