കൊല്ലം: തീരദേശ ഹൈവേ വികസനത്തിന്റെ ഭാഗമായി വീട് നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കാനും പദ്ധതി. വീട് നഷ്ടമാകുന്നവരിൽ നഷ്ടപരിഹാരം വാങ്ങാൻ താല്പര്യമില്ലാത്തവരെയാകും ഭൂമി കണ്ടെത്തി വീട് നിർമ്മിച്ചുനൽകി പുനരധിവസിപ്പിക്കുക. തീരദേശവികസന കോർപ്പറേഷനാണ് പുനരധിവാസത്തിന്റെ ചുമതല.
സാധാരണ റോഡ് വികസന പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം മാത്രമാണ് നൽകുന്നത്. എന്നാൽ, തീരദേശ ഹൈവേ വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്നവരിൽ വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ആയതിനാലാണ് പുനരധിവാസം കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്. ഒഴിപ്പിക്കപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയുന്ന തരത്തിൽ പ്രത്യേക ഭൂമി ലഭിക്കുക പ്രയാസവുമാണ്. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടത്തിനും പൊന്നും വിലയാണ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. പണം വാങ്ങി ദൂരേക്ക് പോകാൻ താല്പര്യമില്ലാത്തവർക്ക് തീരപ്രദേശത്തോട് ചേർന്ന് ഫ്ലാറ്റ് നിർമ്മിച്ചു നൽകും. ഫ്ലാറ്റിനോട് താല്പര്യമില്ലാത്തവർക്ക് സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചുനൽകാനാണ് ആലോചന. ഫ്ലാറ്റുകളുടെയും വീടുകളുടെയും നിർമ്മാണ ചുമതല തീരദേശ വികസന കോർപ്പറേഷനാണ്.
ഡി.പി.ആർ രണ്ട് മാസത്തിനകം
സ്ഥലമറ്റെടുക്കലിന്റെ ഭാഗമായി നഷ്ടമാകുന്ന വീടുകൾ അടക്കമുള്ള കെട്ടിടങ്ങളുടെ പ്രാഥമിക വിവരം ഡി.പി.ആർ തയ്യാറാക്കുന്ന നാറ്റ്പാക് ശേഖരിച്ചിട്ടുണ്ട്. നഷ്ടപരിഹാര പാക്കേജ് തയ്യാറാക്കാനുള്ള അനുമതി വൈകാതെ കിഫ്ബിയിൽ നിന്ന് ലഭിക്കും. 14 മീറ്റർ വീതിയിലാണ് തീരദേശ ഹൈവേ. ഇതിൽ 9 മീറ്ററിലാകും റോഡ്. ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ ഇരുവശങ്ങളിലും നടപ്പാതയും ശേഷിക്കുന്ന സ്ഥലത്ത് സൈക്കിൾ ട്രാക്കുമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ 47 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്. ഓരോ സർവ്വേ നമ്പരിൽ നിന്ന് ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ അളവ് കണക്കാക്കാനുള്ള സർവ്വേ പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനകം ഡി.പി.ആർ അന്തിമമാകുമെന്നാണ് കണക്കുകൂട്ടൽ.
റീച്ചുകൾ മൂന്ന്
കാപ്പിൽ, പരവൂർ തെക്കുംഭാഗം, മണിയൻകുളം പാലം, പൊഴിക്കര, മയ്യനാട് ബീച്ച്, കൊല്ലം ബീച്ച്, തങ്കശ്ശേരി, തിരുമുല്ലാവാരം വഴി ശക്തികുളങ്ങരയിൽ എത്തും. അവിടെ നിന്നും ദേശീയപാത വഴി ഇടപ്പള്ളക്കോടയിൽ എത്തും. അവിടെ നിന്ന് തീരദേശത്തേക്ക് പോയി പണിക്കർ കടവ്, അഴീക്കൽ, വലിയഅഴീക്കൽ എന്നിങ്ങനെയാണ് തീരദേശ ഹൈവേയുടെ പുതിയ അലൈൻമെന്റ്. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല. മൂന്ന് റീച്ചുകളായാണ് ജില്ലയിലെ നിർമ്മാണം.
ജില്ലയിലെ ആകെ നീളം 51 കി. മീറ്റർ
(ദേശീയപാത 66ലെ 9 കിലോമീറ്റർ സഹിതം)
വീതി കൂട്ടി വികസനം 42 കി. മീറ്റർ
റീച്ചുകളും ഏറ്റെടുക്കുന്ന ഏകദേശ ഭൂമിയും
കാപ്പിൽ: തങ്കശ്ശേരി 25 ഹെക്ടർ
തങ്കശ്ശേരി: ശക്തികുളങ്ങര 9 ഹെക്ടർ
ഇടപ്പള്ളിക്കോട്ട: വലിയഅഴീക്കൽ 23 ഹെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |