കൊല്ലം: വയറ് തുറക്കാതെ ഗർഭപാത്രം നീക്കം ചെയ്യുന്ന നോൺ ഡിസന്റ് വജൈനൽ ഹിസ്റ്റക്ടമി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ സംഘത്തിന് നേതൃത്വം നൽകിയത് കൊല്ലത്തെ ഡോക്ടർ ദമ്പതികൾ. ഗൈനക്കോളജിസ്റ്റ് ആശ്രാമം ശ്രീലകത്ത് ഡോ. അർജുൻ അജയഘോഷ്, ഭാര്യ അനസ്റ്റിസ്റ്റായ ഡോ. മീര.എസ്.ബാബു എന്നിവരാണ് ശാസ്ത്രക്രിയയിൽ പങ്കെടുത്ത ദമ്പതികൾ.
ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ 24നായിരുന്നു 43 വയസുകാരിയായ ഉടുമ്പൻചോല സ്വദേശിനിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. മൂന്ന് മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. അധിക വണ്ണമുള്ളവർക്ക് കീ ഹോൾ ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരിക വിഷമതകൾ ഉണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാനാണ് എൻ.ഡി.വി.എച്ച് ശസ്ത്രക്രിയ നടത്തിയത്. മുറിവ് ഇല്ലാത്തതിനാൽ വേദന കുറവായിരിക്കും. കൂടുതൽ സുരക്ഷിതവുമാണ്. ഗൈനക്കോളജിസ്റ്റ് ഡോ. റിനു അനസ് റാവുത്തർ, നഴ്സിംഗ് അസിസ്റ്റന്റുമാരായ റിന്റോ ജോസഫ്, രമ്യ രാമചന്ദ്രൻ, ഒ.ടി സ്റ്റാഫുകളായ എം.ജമാലുദ്ദീൻ, കെ.കെ.വിജയമ്മ, ജോയിസ് ജോൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു. രോഗി ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നു.
നോൺ ഡിസന്റ് വജൈനൽ ഹിസ്റ്റക്ടമിയുടെ പ്രത്യേക പരിശീലനം ഔറംഗബാദിൽ ഡോ. അർജുൻ പൂർത്തീകരിച്ചിരുന്നു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം ഡോ. അജയഘോഷിന്റെയും അനിതയുടെയും മകനാണ് അർജുൻ. എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ കൗൺസിലർ അഡ്വ. സുഭാഷ് ചന്ദ്രബാബുവിന്റെയും കരുനാഗപ്പള്ളി എസ്.ബി.എം ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.ഗിരിജയുടെയും മകളാണ് ഡോ. മീര.എസ്.ബാബു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |