കൊല്ലം: ഒന്നാം വ്യാപനഘട്ടത്തിലേത് പോലെ കൊവിഡ് ബാധിതരെ സർക്കാർ, സ്വകാര്യ ആശുപത്രികൾ തട്ടിക്കളിക്കുന്നു. ചികിത്സയിലിരിക്കെയോ ചകിത്സയ്ക്കായി എത്തുമ്പോഴോ കൊവിഡ് സ്ഥിരീകരിക്കുന്നവരെ സ്വകാര്യ ആശുപത്രികൾ അപ്പോൾ തന്നെ കൈയൊഴിയുകയാണ്. സർക്കാർ ആശുപത്രികളിൽ എത്തുമ്പോൾ അവിടെയും ആവശ്യത്തിന് കിടക്കകളില്ലാത്ത അവസ്ഥയാണ്.
പാരിപ്പള്ളി മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും 20 വീതം ഐ.സി.യു കിടക്കകളും ഓക്സിജൻ സംവിധാനമുള്ള 60 സാധാരണ കിടക്കകളും കൊവിഡ് ബാധിതർക്കായി നീക്കിവച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. താലൂക്ക് ആശുപത്രികളിലും കൊവിഡ് വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. എന്നാൽ രോഗികളുടെ ബന്ധുക്കൾ അന്വേഷിക്കുമ്പോൾ കിടക്കകൾ ഒഴിവില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്നതായുള്ള പരാതികൾ വ്യാപകമാവുകയാണ്. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണവും ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി 10നും12നും ഇടയിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസം 405 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിത രണ്ടര മണിക്കൂർ ആംബുലൻസിൽ
ആശുപത്രികൾ പ്രവേശിപ്പിക്കാൻ തയ്യാറാകാഞ്ഞതിനാൽ കടുത്ത ശ്വാസതടസം നേരിട്ട പേഴുംതുരുത്ത് സ്വദേശിയായ വൃദ്ധയ്ക്ക് 2.30 മണിക്കൂർ ആബുലൻസിനുള്ളിൽ കഴിയേണ്ടി വന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന വൃദ്ധയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിർബന്ധിച്ച് ഡിസ്ചാർജ്ജ് ചെയ്തു. ജില്ലാ ആശുപത്രി, പാരിപ്പള്ളി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കിടക്ക അന്വേഷിച്ചെങ്കിലും പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു മറുപടി. ഒടുവിൽ ബന്ധുക്കൾ വലിയ സമ്മർദ്ദം ചെലുത്തി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കൊവിഡ് ബാധിതരെ സർക്കാർ ആശുപത്രികൾ അടക്കം പ്രവേശിപ്പിക്കുന്നില്ലെന്ന പരാതി അന്വേഷിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളും നൽകും.
ആരോഗ്യവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |