കൊല്ലം: പാർവതി മിൽ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യവസായ വകുപ്പ് കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തെ സമീപിച്ചു.
ഡൽഹി സന്ദർശനത്തിനിടെ വ്യവസായ മന്ത്രി പി.രാജീവ് കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി പീയുഷ് ഗോയലുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പുറമേയാണ് വ്യവസായ വകുപ്പ് നേരിട്ട് കത്ത് നൽകിയത്.
നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷന്റെ (എൻ.ടി.സി) നിയന്ത്രണത്തിലാണ് പാർവതി മിൽ. എൻ.ടി.സി തന്നെ പുതിയ കാലത്തിന് അനുയോജ്യമായ തരത്തിൽ മില്ല് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന നിർദ്ദേശമാണ് വ്യവസായ വകുപ്പ് അധികൃതർ പങ്കുവയ്ക്കുന്നത്.
തുറക്കാൻ തയ്യാറായാൽ പ്രവർത്തനം സംബന്ധിച്ച് തുടർ ചർച്ചകൾക്കും വ്യവസായ വകുപ്പ് സന്നദ്ധമാണ്. വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന നഗരഹൃദയത്തിലെ കണ്ണായ പ്രദേശത്തിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുൻ കളക്ടർ നേരത്തെ റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ ലാൻഡ് റവന്യൂ കമ്മിഷണർക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഭീമമായ തുക കണ്ടെത്തേണ്ടതിനാൽ ഭൂമി ഏറ്റെടുക്കാവുന്ന സാഹചര്യമല്ലെന്നാണ് വ്യവസായ വകുപ്പിലെ ഉന്നതർ അന്ന് വ്യക്തമാക്കിയത്.
ഒന്നിന് പിന്നാലെ ആവശ്യങ്ങൾ
1. പുതിയ മെഡിക്കൽ കോളേജ്, ഇതിനിടെ പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു
2. ടെക്സ്റ്റൈൽസ് പാർക്ക് സ്ഥാപിക്കണമെന്ന് കഴിഞ്ഞ നഗരസഭാ ഭരണസമിതി നിർദ്ദേശിച്ചു
3. നാനോ ടെക്സ്റ്റൈൽ ടെക്നോളജി ഗവേഷണ സ്ഥാപനവും നാനോ ടെക്സ്റ്റൈൽസ് പാർക്കും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര സർക്കാരിനെ സമീപിച്ചു
4. തിരുവനന്തപുരം ആർ.സി.സിയുടെ അനക്സ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തം
ആകെ സ്ഥലം - 15.42 ഏക്കർ
മുംബയ് ആസ്ഥാനമായ സ്വകാര്യ ഏജൻസിയും പാർവതി മിൽ ഉടമസ്ഥരായ നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷനും തമ്മിലുള്ള കേസ് തീർപ്പായതിനാൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് തടസമില്ല.
വ്യവസായ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |