രണ്ടുപേരെ രക്ഷപ്പെടുത്തി
ചവറ: ശക്തികുളങ്ങരയിൽ നിന്ന് ഇന്നലെ പുലർച്ചെ നാലോടെ മത്സ്യബന്ധനത്തിന് കടലിൽ പോയ വള്ളം കാറ്റിലും മഴയിലുംപെട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. മറ്റൊരാളെ കാണാതായി. രണ്ടുപേരെ പരിക്കുകളോടെ അടുത്തുണ്ടായിരുന്ന വള്ളക്കാർ രക്ഷപ്പെടുത്തി.
വള്ളത്തിനടിയിൽ വലയിൽ കുരുങ്ങിയ ശക്തികുളങ്ങര ഈരയിൽ ഇസ്തേവ് പ്രത്താസിന്റെ (ബ്രിട്ടാസ്-59) മൃതദേഹമാണ് കണ്ടെത്തിയത്. ശക്തികുളങ്ങര മൂലയിൽ തോപ്പിൽ ആന്റോ എബ്രഹാമിനെയാണ് (53) കാണാതായത്. അപകടത്തിൽപ്പെട്ട കാണിക്കമാത വള്ളത്തിന്റെ ഉടമ കൂടിയായ ശക്തികുളങ്ങര കടപ്പുറത്ത് വീട്ടിൽ വിനോദ് പീറ്റർ (40), കടപ്പുറത്ത് വീട്ടിൽ ബിനു ഡാനിയേൽ (41) എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ നീണ്ടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീണ്ടകര പുലിമുഖത്തിന് ഒരു നോട്ടിക്കൽ മൈൽ അകലെയാണ് വള്ളം മറിഞ്ഞത്. മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടുകൾക്ക് പോലും രക്ഷപ്രവർത്തനത്തിന് എത്തിച്ചേരാനാവാത്ത അവസ്ഥയായിരുന്നു. രാവിലെ 7 ഓടെ ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനത്തിന് ബോട്ട് അയച്ചത്. തിരയിൽ തകർന്ന ഫൈബർ വള്ളവും വലകളും ഈ ബോട്ടിലാണ് കരയ്ക്കെത്തിച്ചത്. ആന്റോ എബ്രഹാമിനു വേണ്ടി തങ്കശേരി, നീണ്ടകര, അഴീക്കൽ എന്നിവിടങ്ങളിൽ നിന്ന് മറൈൻ എൻഫോഴ്സ്മെന്റിന്റെ കൂടുതൽ ബോട്ടുകളെത്തി തെരച്ചിൽ നടത്തുകയാണ്. ഫിലോമിനയാണ് ഇസ്തേവ് പ്രത്താസിന്റെ ഭാര്യ. മക്കൾ: ഫെനി എഡ്വിൻ മോറീസ്, ജോൺ ബ്രിട്ടോ. മരുമകൾ: ജോഷിമാ ഫെനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |