കൊല്ലം: എറണാകുളം - വേളാങ്കണ്ണി പ്രതിവാര സ്പെഷ്യൽ ട്രെയിൻ ആഗസ്റ്റ് 6ന് സർവീസ് അവസാനിപ്പിക്കും. എറണാകുളത്ത് നിന്ന് ആരംഭിച്ച് വേളാങ്കണ്ണി വരെ ഓടിയിരുന്ന ട്രെയിൻ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായിരുന്നു.
കൊവിഡ് കാലത്ത് നിറുത്തിവച്ച വേളാങ്കണ്ണി ട്രെയിൻ ജനപ്രതിനിധികളുടെ നിരന്തര സമ്മർദ്ദത്തിൽ ജൂൺ 4നാണ് പുനരാരംഭിച്ചത്. നിലവിൽ ആഗസ്റ്റ് 6 വരെ സീറ്റുകൾ റിസർവ് ചെയ്തു കഴിഞ്ഞു. 6ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് വേളാങ്കണ്ണിയിലെത്തി 7ന് തിരികെ എറണാകുളത്ത് മടങ്ങുന്നതോടെ സർവീസ് അവസാനിക്കും.
സെപ്തംബർ മാസത്തിലാണ് വേളാങ്കണ്ണിയിലെ പ്രധാന പെരുന്നാളുകൾ. ഈ സമയത്താണ് ധാരാളം ആളുകൾ തീർത്ഥാടനത്തിനായി പോകുന്നത്. ട്രെയിൻ സർവീസ് നീട്ടിയുള്ള ഉത്തരവ് ഇറങ്ങിയാൽ ടിക്കറ്റ് റിസർവേഷൻ വൈകും. എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ റെയിൽവേ ബോർഡിൽ വിഷയം അവതരിപ്പിച്ചെങ്കിലും നടപടി വൈകുകയാണ്.
യാത്രക്കാർക്കും വേളാങ്കണ്ണി തീർത്ഥാടകർക്കും ഏറെ പ്രയോജനപ്പെട്ടിരുന്ന സ്പെഷ്യൽ ട്രെയിൻ നിലനിറുത്താൻ ജനപ്രതിനിധികളുടെ ഇടപെടൽ ഉണ്ടാവണം.
ദിപു പുനലൂർ
റെയിൽവേ പാസഞ്ചേഴ്സ് അസോ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |