കൊല്ലം: അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുക്കാത്ത കോർപ്പറേഷൻ, ഇവയ്ക്ക് നികുതി ഒഴിവാക്കി ഒത്താശ ചെയ്യുന്നുവെന്ന് ഓഡിറ്ര് റിപ്പോർട്ട്. നിയമങ്ങൾ പാലിക്കാതെ നിർമ്മിച്ച 3525 കെട്ടിടങ്ങളുടെ നികുതി ഈടാക്കാത്തതിനാൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ ഓഡിറ്റ് വിഭാഗം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കോർപ്പറേഷൻ ഗൗനിക്കുന്നില്ല.
നിയമാനുസൃതമല്ലാത്ത കെട്ടിടം പൊളിച്ചുനീക്കുന്നതുവരെ പ്രോപ്പർട്ടി ടാക്സിന്റെ രണ്ടിരട്ടി കൂടി ചേർത്ത് ഈടാക്കണമെന്നാണ് മുനിസിപ്പൽ നിയമത്തിലുള്ളത്. എന്നാൽ അനധികൃത നിർമ്മാണങ്ങളുടെ വിസ്തൃതി കണക്കാക്കാനോ നികുതി ആവശ്യപ്പെട്ടുള്ള നോട്ടീസ് നൽകാനോ കോർപ്പറേഷൻ അധികൃതർ തയ്യാറായിട്ടില്ല. ഇതിൽ പലതും ബഹുനില കെട്ടിടങ്ങളാണ്. ഇവയെ നികുതിയിൽ നിന്ന് ഒഴിവാക്കിയതിലൂടെ കോർപ്പറേഷന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഇതിനകം സംഭവിച്ചിട്ടുണ്ട്.
# യു.എ കെട്ടിടങ്ങൾക്കും നികുതിയില്ല
അനധികൃത നിർമ്മാണമെന്ന് സ്ഥിരീകരിച്ച് യു.എ (അൺ ഓഥറൈസ്ഡ്) നമ്പരിട്ട കെട്ടിടങ്ങളിൽ നിന്നു നികുതി വാങ്ങുന്നില്ല. ഇവ നിയമാനുസൃതമായി നിർമ്മിച്ചതായിരുന്നെങ്കിൽ നൽകേണ്ട നികുതിയൊടൊപ്പം രണ്ടിരട്ടി കൂടി ചേർത്താണ് ഈടാക്കേണ്ടത്. കൊല്ലം കോർപ്പറേഷൻ മുഖ്യകാര്യാലയത്തിന്റെ പരിധിയിൽ മാത്രം 249 യു.എ കെട്ടിടങ്ങളുണ്ട്. ഇവയിൽ നിന്ന് നികുതി ഈടാക്കാത്തതിലൂടെ 2020-21 സാമ്പത്തിക വർഷം വരെ 87. 23 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. സോണൽ ഓഫീസുകളിലെ യു.എ കെട്ടിടങ്ങളുടെ കണക്ക് കൂടിയെടുത്താൽ നഷ്ടം കോടികളിലേക്കെത്തും.
# ഓഡിറ്റിൽ കണ്ടെത്തിയ മറ്റ് ക്രമക്കേടുകൾ
മൊബൈൽ ടവറുകൾക്ക് നികുതി ഈടാക്കുന്നില്ല
പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നില്ല
കൊവിഡ് സെന്ററുകളിലേക്ക് സംഭാവന ലഭിച്ച സാധനങ്ങൾക്ക് കണക്കില്ല
മാനദണ്ഡങ്ങൾ പാലിക്കാതെ അനർഹർക്ക് ആനുകൂല്യങ്ങൾ
സുഭിക്ഷ കേരളം പദ്ധതി നടത്തിപ്പിൽ വൻവീഴ്ച
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |