കൊല്ലം: പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്പാനുകളുടെ ഡിസൈൻ തയ്യാറാക്കുന്നതിനുളള കൺസൾട്ടൻസിക്കായി കേരള റോഡ് ഫണ്ട് ബോർഡ് ടെൻണ്ടർ ക്ഷണിച്ചു. അഷ്ടമുടികായലിൽ പെരുമൺ - മൺറോത്തുരുത്ത് കരകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ മദ്ധ്യഭാഗത്തെ 160 മീറ്റർ നീളമുളള മൂന്ന് സ്പാനുകളുടെ ഡിസെൈൻ മാറ്റി വരയ്ക്കാനാണ് ടെൻണ്ടർ ക്ഷണിച്ചത്. ഡിസൈൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിലെ സ്ട്രക്ചറൽ എൻജിനീയറിംഗ് വിഭാഗം അടുത്തയിടെ സ്ഥലം സന്ദർശിച്ചിരുന്നു. ഡിസൈൻ തയ്യാറാക്കാൻ ഉയർന്ന നിരക്ക് ആവശ്യപ്പെട്ട സാഹചര്യത്തിൽ ടെൻണ്ടർ ക്ഷണിക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു.
ഡിസൈനിനെ ചൊല്ലി കരാർ കമ്പനിയും കേരള റോഡ് ഫണ്ട് ബോർഡും തമ്മിലുളള തർക്കം കാരണം ഈ ഭാഗത്തെ ജോലികൾ നീളുകയാണ്. ടെൻണ്ടർ ക്ഷണിച്ചപ്പോഴുളള ഡിസൈൻ മാറ്റി, പുതിയ ഡിസൈനിൽ മദ്ധ്യഭാഗം നിർമ്മിക്കണമെന്ന നിർദ്ദേശമാണ് തർക്കത്തിനിടയാക്കിയത്. കരാർ കമ്പനി ഡിസൈൻ തയ്യാറാക്കി നൽകിയെങ്കിലും സ്വീകാര്യമായില്ല. ഒടുവിൽ റോഡ് ഫണ്ട് ബോർഡ് തന്നെ ഡിസൈൻ തയ്യാറാക്കി നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഡിസൈനെന്ന
കീറാമുട്ടി !
പെരുമൺ ഭാഗത്തെ നാലു സ്പാനുകളിലെ 12 ബീമുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. മൂന്നു ബീമുകളെ ബന്ധിപ്പിച്ച് സ്ളാബുകൾ നിർമ്മിക്കുന്ന ജോലികളാണ് ഇനി ബാക്കിയുളളത്. പേഴുംതുരുത്ത് ഭാഗത്ത് നാലു സ്പാനുകളും 12 ബീമുകളുമുള്ളതിൽ നാല് ബീമുകൾ പൂർത്തിയാക്കി. അവശേഷിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. എന്നാൽ, ഡിസൈൻ കിട്ടാത്തതിനാൽ മദ്ധ്യഭാഗത്തെ സ്പാനുകളുടെ ജോലികൾ ഇനിയും ആരംഭിക്കാനായിട്ടില്ല. ടെൻണ്ടർ നടപടികൾ പൂർത്തിയായി ഡിസൈൻ തയ്യാറായി വരാൻ മാസങ്ങളെടുക്കുമെന്നതിനാൽ
പാലത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുമെന്ന കാര്യത്തിൽ തർക്കമില്ല.
അതേസമയം, ഡിസൈൻ ലഭിച്ച ഭാഗത്തെ ജോലികൾ ഒരു മാസത്തിനുളളിൽ പൂർത്തയാക്കുമെന്ന് കരാറുകാരൻ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |