139 ക്യാമ്പുകൾ സജ്ജം
കൊല്ലം: മഴക്കെടുതി നേരിടാൻ ജില്ലയിൽ തയ്യാറെടുപ്പുകൾ ശക്തമാക്കി. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകൾക്ക് സൗകര്യം ഒരുക്കി. 139 ക്യാമ്പുകളിലായി 2000 പേരെ ഉൾക്കൊള്ളാനാകുന്ന സൗകര്യങ്ങളാണൊരുക്കിയത്.
കല്ലട അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ സുരക്ഷിതമാണെന്നും എല്ലാ നദികളിലെയും ജലനിരപ്പിൽ ആശങ്കപ്പെടേണ്ടെന്നും അധികൃതർ അറിയിച്ചു. കിഴക്കൻ മേഖലയിൽ ദേശീയ ദുരന്തനിവാരണ സേനയുടെ സാന്നിദ്ധ്യം തുടരുകയാണ്.
മലയോര മേഖലയിലെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രത്യേക ജാഗ്രത തുടരുകയാണ്. കുളത്തൂപ്പുഴ അമ്പതേക്കർ പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ട്രൈബൽ ഹോസ്റ്റലിലെ 33 കുട്ടികളെയും മൂന്ന് ജീവനക്കാരെയും അഞ്ച് കുടുംബങ്ങളെയും വില്ലുമല ട്രൈബൽ എൽ.പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും ട്രൈബൽ വകുപ്പും സംയുക്തമായി ക്രമീകരിച്ചു. 15 വീടുകൾ ഭാഗികമായി തകർന്നതിനെ തുടർന്ന് കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി. ആലപ്പാട് മേഖലയിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയി തോട്ടപ്പള്ളി പടിഞ്ഞാറ് കുടുങ്ങിയ ബോട്ട് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ അഴീക്കൽ ഹാർബറിലെത്തിച്ചു. മത്സ്യബന്ധന മേഖലയിലും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
വീടുകൾക്ക് നാശം
പുനലൂർ താലൂക്കിൽ രണ്ട്, കൊല്ലം താലൂക്കിൽ നാല്, കൊട്ടാരക്കരയിൽ നാല്, പത്തനാപുരത്ത് നാല് എന്നിങ്ങനെ വീടുകൾ ഭാഗികമായി തകർന്നു. കൊട്ടാരക്കരയിൽ ഒരു വീട് പൂർണമായും തകർന്നു. ഏകദേശം 6 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടായത്.
അധിക ജാഗ്രതവേണം
പെയ്ത്തുവെള്ളം ഒഴുകിപ്പോകാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നും സാംക്രമികരോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് അധിക ജാഗ്രത പുലർത്തണമെന്നും ജില്ലാതല ദുരന്തനിവാരണ അതോറിട്ടി യോഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, എ.ഡി.എം ആർ.ബീനാറാണി, പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, റൂറൽ പൊലീസ് മേധാവി, ഡെപ്യൂട്ടി കളക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മഴക്കെടുതി നേരിടാൻ ജില്ലയിൽ ശക്തമായ തയ്യാറെടുപ്പുകൾ ഉറപ്പാക്കി. ഓറഞ്ച് അലെർട്ടിലേക്ക് മാറിയെങ്കിലും ജാഗ്രതയിൽ ഇളവ് പാടില്ല.
കെ.എൻ. ബാലഗോപാൽ, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |