പുനലൂർ: തെന്മല പരപ്പാർ അണക്കെട്ടിന്റെ പദ്ധതി പ്രദേശത്ത് നീരോഴുക്ക് ശക്തമായതോടെ ഡാമിന്റെ മൂന്ന് ഷട്ടറുകളും ഇന്നലെ വൈകിട്ട് 3.30 ഓടെ ഒരു മീറ്റർ വീതം ഉയർത്തി കൂടുതൽ വെള്ളം കല്ലടയാറ്റിലേക്ക് ഒഴുക്കിത്തുടങ്ങി.
മഴ കുറഞ്ഞെങ്കിലും നീരോഴുക്ക് ശക്തമാണെന്ന് കെ.ഐ.പി അധികൃതർ അറിയിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് മൂന്ന് ഷട്ടറുകളും 30 സെന്റി മീറ്റർ വീതം തുറന്നത്. പിന്നീട് ശനിയാഴ്ച ഉച്ചവരെ പല ഘട്ടങ്ങളിലായി ഷട്ടറുകൾ 60 സെന്റി മീറ്റർ വരെ ഉയർത്തി. എന്നിട്ടും ജലനിരപ്പ് ക്രമാതീതമായതോടെയാണ് ഇന്നലെ വൈകിട്ട് 3.30ന് മൂന്ന് ഷട്ടറുകളും ഒരു മീറ്റർ ഉയർത്തിയത്.
വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് ശക്തം
1. മഴയ്ക്ക് ശമനമുണ്ടെങ്കിലും ഉൾവനങ്ങളിൽ നീരോഴുക്ക് ശക്തം
2. ഇതാണ് വൃഷ്ടിപ്രദേശത്ത് പ്രതിഫലിച്ചത്
3. രണ്ടാഴ്ചത്തെ കനത്ത മഴയിൽ പോഷക നദികൾ നിറഞ്ഞു
4. കുളത്തൂപ്പുഴ, കഴുതുരുട്ടി, ശെന്തുരുണി ആറുകളാണ് നിറഞ്ഞത്
5. മൂന്ന് വർഷം മുമ്പും അണക്കെട്ട് നിറഞ്ഞിരുന്നു
6. അന്ന് ഷട്ടറുകൾ 2 മീറ്റർ വരെ ഉയർത്തിയിരുന്നു
സംഭരണശേഷി: 115.82 മീറ്റർ
ഇന്നലെ വൈകിട്ട് 3 മണി: 111.11 മീറ്റർ
വൈകിട്ട് 6 മണി: 110.05 മീറ്റർ
സംഭരണശേഷി കുറഞ്ഞു
വർഷങ്ങളായി അണക്കെട്ടിൽ അടിഞ്ഞുകൂടിയ എക്കലും മണലും നീക്കം ചെയ്യാത്തതിനാൽ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞു. അതിനാൽ ഒരാഴ്ച തുടർച്ചയായി മഴ പെയ്താൽ അണക്കെട്ട് നിറയുന്ന അവസ്ഥയാണ്. വരൾച്ചാ സമയത്ത് ഡാം പെട്ടന്ന് ഉണങ്ങുകയും ചെയ്യും. അടിഞ്ഞുകൂടിയ മണലും എക്കലും നീക്കം ചെയ്യാൻ വിദഗ്ദ്ധസംഘം തെന്മലയിൽ പല തവണയെത്തി പഠനം നടത്തിയിരുന്നു.
കാലവർഷം ആരംഭിക്കുമ്പോൾ തന്നെ അണക്കെട്ടിലെ ജലനിരപ്പ് പെട്ടന്ന് ഉയരും. അണക്കെട്ടിലെ മണൽ വാരി ന്യായവിലയ്ക്ക് വിൽക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും തുടർ നടപടികൾ നീളുകയാണ്.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |