കൊല്ലം: ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച കാർ യാത്രക്കാരെ ചോദ്യം ചെയ്ത ടോൾ ബൂത്ത് ജീവനക്കാരനെ മർദ്ദിച്ച ശേഷം റോഡിലൂടെ വലിച്ചിഴച്ചു. പരിക്കേറ്റ ജീവനക്കാരൻ കുരീപ്പുഴ തേരിൽ തെക്കതിൽ വീട്ടിൽ അരുണിനെ (23) കടവൂർ മതിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കൊല്ലം ബൈപ്പാസിൽ കുരീപ്പുഴ ടോൾ പ്ലാസയിലാണ് സംഭവം. കരുനാഗപ്പള്ളി ഭാഗത്ത് നിന്ന് കൊട്ടിയം ഭാഗത്തേക്കെത്തിയ വെള്ള സ്വിഫ്ട് ഡിസയർ കാർ ഒന്നാം നമ്പർ ഗേറ്റിലൂടെ ടോൾ നൽകാതെ കടന്നുപോകാൻ ശ്രമിച്ചത് ജീവനക്കാരൻ ട്രാഫിക് കോൺ ഉപയോഗിച്ച് തടഞ്ഞതിനെ തുടർന്ന് വാക്കുതർക്കമുണ്ടായി. തുടർന്ന് ഡ്രൈവർ അരുണിനെ മർദ്ദിക്കുകയായിരുന്നു. മറ്റു ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും അരുണിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ഡ്രൈവർ വാഹനം വേഗത്തിൽ മുന്നോട്ടെടുക്കുകയും 300 മീറ്ററോളം മുന്നിൽ ടോൾ പ്ലാസ കരാറുകാരുടെ ഓഫീസിന് മുന്നിൽ തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ നെഞ്ചിനും തലയ്ക്കും ക്ഷതമേറ്റിട്ടുണ്ട്. ഇരുകാലുകളുടെയും കൈകളുടെയും മുട്ടിലും പരിക്കേറ്റു. കാറിൽ രണ്ട് യുവാക്കളാണ് ഉണ്ടായിരുന്നത്. കാറിന്റെ രജിസ്റ്റേർഡ് ഉടമയായ പാരിപ്പള്ളി ചാവർകോട് സ്വദേശിയായ യുവതിയുടെ വീട്ടിൽ പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |