കൊല്ലം: എം.ഡി.എം.എ പോലുള്ള മാരക ലഹരി മരുന്നുകൾ ഉപയോഗിക്കുന്ന യുവാക്കളിൽ ആത്മഹത്യാ പ്രവണതയും സ്വയം പരിക്കേൽപ്പിക്കലും വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ.
ലഹരിമരുന്ന് പിടികൂടാനെത്തുന്ന എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ ഇത്തരം പ്രവൃത്തികളിൽ പതറാറുണ്ട്. അടുത്തിടെ ജില്ലയിലെ ഒരു ലോഡ്ജ് മുറിയിൽ നിന്ന് തന്നെ പിടികൂടാനായെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് യുവാവ് എതിർദിശയിലേക്ക് ഓടി ഭിത്തിയിൽ തലയിടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.
മുറിയിലേക്ക് പ്രവേശിക്കാൻ ഒരു വാതിൽ മാത്രമുള്ളപ്പോൾ എതിർദിശയിൽ മറ്റൊരു വാതിലുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് യുവാവ് ഓടിക്കയറിയത്. അവിടെ വാതിലുണ്ടെന്ന് യുവാവ് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടുകയും ചെയ്തു. നഗരത്തിലെ കോളേജിന് സമീപത്തെ കെട്ടിടത്തിൽ നിന്ന് വിദ്യാർത്ഥിയായ യുവാവിനെ പിടികൂടിയതാണ് മറ്റൊരു സംഭവം.
പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം മനസിലാക്കി മൂന്നാം നിലയിൽ നിന്ന് ഉളിയക്കോവിൽ സ്വദേശിയായ വിദ്യാർത്ഥി താഴേക്ക് ചാടുകയായിരുന്നു. ഇപ്പോൾ വിദ്യാർത്ഥി ഇരുകാലുകളുടെയും ഉപ്പൂറ്റി തകർന്ന് ചികിത്സയിലാണ്. രാത്രി വൈകിയും തങ്ങളുടെ കുട്ടികൾ വീടുകളിലെത്തുന്നില്ലെന്ന ആശങ്ക പൊലീസുമായി പങ്കുവയ്ക്കുന്ന രക്ഷിതാക്കളുടെ എണ്ണവും വർദ്ധിച്ചുവരികയാണ്.
ആദ്യ ഉപയോഗത്തിൽ നിന്ന് ആത്മഹത്യയിലേക്ക്
1. ലഭ്യമാകുന്നത് 0.4 ഗ്രാം പായ്ക്കറ്റുകളിൽ
2. 0.4 ഗ്രാം ഉപയോഗിക്കുന്നത് 4 പേർ
3. ഇൻഹെയ്ലർ, ജ്യൂസ്, പുക എന്നിവ വഴി ശരീരത്തിലേക്ക്
4. ലഹരി വിപണിയിൽ ലക്ഷ്യം മാതൃകാവിദ്യാർത്ഥികൾ
5. ഉപയോഗിക്കുന്നവരിൽ പെൺകുട്ടികളും
6. ആദ്യമണിക്കൂറിൽ മയക്കം മാത്രം
7. തൊട്ടടുത്ത 48 മണിക്കൂറിലെ പ്രവൃത്തികൾ യാന്ത്രികം
8. ഒറ്റത്തവണ ഉപയോഗത്തിലൂടെ അടിമയാകും
9. അടിമപ്പെട്ടവർക്ക് 5 മുതൽ 10 വർഷത്തിനകം മരണമെന്ന് പഠനം
10. മരണം കൂടുതലും ആത്മഹത്യയിലൂടെ
ജില്ലാ ഭരണകൂടത്തിന്റെ സ്‌പെഷ്യൽ ഡ്രൈവ്
1. പരിശോധന ശക്തമാക്കാൻ കളക്ടറുടെ നിർദ്ദേശം
2. നടപടി കേരളകൗമുദി വാർത്താ പരമ്പരയെ തുടർന്ന്
3. എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ്
4. എക്‌സൈസ് ഡിവിഷൻ ഓഫീസിൽ ജില്ലാ കൺട്രോൾ റൂം
5. സർക്കിൾ ഓഫീസുകളിൽ താലൂക്ക് കൺട്രോൾ റൂമുകൾ
6. രണ്ട് മേഖലകളായി തിരിച്ച് സ്ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റുകൾ
7. അതിർത്തി മേഖലകളിൽ ബോർഡർ പട്രോളിംഗ് യൂണിറ്റ്
8. 24 മണിക്കൂറും പരിശോധന
9. എക്‌സൈസ്, പൊലീസ്, റവന്യൂ, ഫോറസ്റ്റ്, റെയിൽവേ വകുപ്പുകളുടെ സംയുക്ത പരിശോധന
10. വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരെയുള്ള ബോധവത്കരണം
വിളിക്കേണ്ട നമ്പർ
കൺട്രോൾ റൂം (24 മണിക്കൂർ) - 18004255648, 155358 (ടോൾ ഫ്രീ)
എക്സൈസ് കൺട്രോൾ റൂം: 0474 2767822, 9400069439
ലഹരിവസ്തുക്കളുടെ വിപണനം തടയാൻ പരിശോധന കർശനമാക്കി. ലഹരിവസ്തുക്കൾ കടത്തുന്നത് തടയാൻ പോസ്റ്റൽ വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
അഫ്‌സാന പർവീൺ,
ജില്ലാ കളക്ടർ
സ്‌കൂൾ പരിസരങ്ങളിലും പ്രവർത്തനം നിലച്ച മദ്യശാലകളുടെ ചുറ്റുവട്ടത്തും പരിശോധന കർശനമാക്കി. അതിർത്തി മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട് പൊലീസിനൊപ്പം പരിശോധന നടത്തും.
ബി. സുരേഷ്, ഡെപ്യൂട്ടി
എക്‌സൈസ് കമ്മിഷണർ
എം.ഡി.എം.എയുമായി പിടിയിലായവരുടെ ബന്ധങ്ങൾ നിരീക്ഷിക്കുകയും ലഹരി വിപണനത്തിലെ കണ്ണികളെ പിടികൂടുകയുമാണ് ലക്ഷ്യം. അതിനായി പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വി. റോബർട്ട്,
അസി. എക്സൈസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |