കൊല്ലം: പതിറ്റാണ്ടുകളിലായി കെട്ടിക്കിടന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം ബയോ മൈനിംഗിലൂടെ നീക്കി കുരീപ്പുഴ ചണ്ടി ഡിപ്പോ ക്ലീനായി. അഞ്ചര ഏക്കർ സ്ഥലത്ത് 1940 മുതൽ കെട്ടിക്കിടന്ന ഏകദേശം 1.5 ലക്ഷം മീറ്റർ ക്യൂബ് മാലിന്യമാണ് ഖനനം ചെയ്തെടുത്തത്. സമീപ ദിവസങ്ങളിൽ ഖനനം ചെയ്ത് വേർതിരിച്ചെടുത്ത മാലിന്യം പുനചക്രമണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുക മാത്രമാണ് ഇനി അവശേഷിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റിലാണ് ഈറോഡ് ആസ്ഥാനമായുള്ള സിഗ്മ എന്ന കമ്പിനിയുമായി കോർപ്പറേഷൻ ബയോ മൈനിംഗിന് കരാർ ഒപ്പിട്ടത്. ഒരു മീറ്റർ ക്യൂബ് ഖനനം ചെയ്ത് വേർതിരിച്ച് സംസ്കരണ കേന്ദ്രങ്ങൾക്ക് കൈമാറാൻ 1130 രൂപ എന്ന വ്യവസ്ഥയിലായിരുന്നു കരാർ. ഈ വർഷം ജനുവരിയിൽ യന്ത്രങ്ങൾ സ്ഥാപിച്ച് തുടങ്ങി. തൊട്ടുപിന്നാലെ മാലിന്യം വിവിധ അകൃതികളിൽ വരമ്പുകളാക്കി ബാക്ടീരിയയുടെ വർദ്ധന തോത് നിയന്ത്രിക്കാൻ ഇനോക്കുലം തളിച്ചു. മാർച്ചിലാണ് വേർതിരിക്കൽ തുടങ്ങിയത്.
തറനിരപ്പിൽ നിന്ന് രണ്ട് മീറ്റർ വരെ ആഴത്തിൽ ഖനനം ചെയ്തിട്ടുണ്ട്. എത്രമാത്രം മാലിന്യം ഖനനം ചെയ്തെന്ന് അന്തിമമായി കണക്കായിട്ടില്ല. പ്ലാസ്റ്റിക്, റബ്ബർ, തടി തുടങ്ങിയ 12 ഇനങ്ങളായി വേർതിരിച്ചാണ് മാലിന്യം സംസ്കരണത്തിന് കൈമാറിയത്. എന്നാൽ മറ്റ് മാലിന്യക്കൂനകളിലുള്ളത് പോലെ ലേഡീസ് ഹാൻഡ് ബാഗ്, ഇലക്ട്രേണിക് മാലിന്യം തുടങ്ങിയവ കുറവായിരുന്നു. ബയോ മൈനിംഗ് പൂർത്തിയാക്കി ഇവിടെ മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കുകയാണ് ലക്ഷ്യം. അതിനായി ചുറ്റുമുള്ള കുറച്ച് ഭൂമി കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
ഇതുവരെ നീക്കിയത്: 1.5 ലക്ഷം ഘനമീറ്റർ
ഒരു ഘന മീറ്റർ മാലിന്യം സംസ്കരിക്കാൻ: 1130 രൂപ
ആകെ ചെലവ് : 11.85 കോടി
മാലിന്യം കിടന്നത് : 5.5 ഏക്കറിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |