കൊല്ലം: തങ്കശേരി ഫിഷിംഗ് ഹാർബറിലെ പുലിമുട്ട് ബലപ്പെടുത്തൽ ഫയലിൽ കുടുങ്ങിക്കിടപ്പാണ്. കരിങ്കല്ലു കൊണ്ട് നിർമ്മിച്ച പുലിമുട്ടുകൾ ടെട്രോപോഡുകൾ പാകി ബലപ്പെടുത്തുന്നതായിരുന്നു ഹാർബർ വകുപ്പിന്റെ പദ്ധതി. എന്നാൽ, 2100 മീറ്റർ നീളമുള്ള പുലിമുട്ടിന്റെ ആകെ 500 മീറ്റർ മാത്രമാണ് ടെട്രോപോഡുകൾ പാകിയത്. അതിശക്തമായി തിര അടിച്ചു കയറുന്നതിനാൽ പുലിമുട്ടുകൾക്ക് മതിയായ സംരക്ഷണം കിട്ടാതെ വന്ന സാഹചര്യത്തിലാണ് ബലപ്പെടുത്തൽ ആവശ്യം ശക്തമായതും 6മാസം മുമ്പ് പദ്ധതി ആവിഷ്ക്കരിച്ചതും. എന്നാൽ ബലപ്പെടുത്തൽ പ്രവർത്തികൾ പാതിവഴിയിൽ കിടപ്പാണ്.
കൊല്ലത്തെ രണ്ടു പുലിമുട്ടുകളിൽ പ്രധാനപ്പെട്ടതിനാണ് ബലക്ഷയം നേരിടുന്നത്. നിലവിൽ പുലിമുട്ടുകൾ കരിങ്കൽ കൊണ്ടാണ് നിർമ്മിച്ചിട്ടുളളത്. അതിശക്തമായ തിരയിൽ കരിങ്കല്ലുകൾ ഇളകി വിളളലുകൾ രൂപപ്പെടുന്നത് അപകട ഭീഷണി ഉയർത്തുന്നു. കടലും തുറമുഖവും അസ്‌തമയവുമെല്ലാം നിറഞ്ഞ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ ധാരാളം ആളുകൾ എത്തുന്ന ഇവിടം, ഇതിനകം തന്നെ വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു.
വിനോദസഞ്ചാരത്തിന് ഭീഷണി
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശം കേന്ദ്രീകരിച്ച് 5.55 കോടി രൂപ ചെലവിൽ ആരംഭിച്ച തങ്കശേരി ബ്രേക്ക് വാട്ടർ പാർക്കിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ്. സൈക്കിൾ ട്രാക്ക് ഉൾപ്പെടെ കുട്ടികൾക്കായുള്ള പാർക്കും ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും വ്യൂ ഡെക്കും ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർക്കിലെ വ്യൂഡെക്കിൽ നിന്ന് കടൽക്കാഴ്ചകൾ ആസ്വദിക്കാം. നാലു കിലോമീറ്റർ ദൂരം വരുന്ന പുലിമുട്ടിലൂടെ സവാരിക്കും സൗകര്യം ഒരുക്കും. എന്നാൽ, ശക്തമായ തിര അടിച്ചു കയറുന്ന പുലിമുട്ടിലൂടെയുളള യാത്രയും വിശ്രമവും അപകടകരമെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.
ഇത് വിനോദ സഞ്ചാരത്തിന് തിരിച്ചടിയാകുമോ എന്ന ഭയവും നിലനിൽക്കുന്നുണ്ട്.
പുലിമുട്ടിന്റെ ആകെ നീളം : 2100 മീറ്റർ
ബലപ്പെടുത്തിയത് : 500 മീറ്റർ
പദ്ധതി സമർപ്പിച്ചത് : 6മാസം മുമ്പ്
കരിങ്കല്ലുകൊണ്ട് നിർമ്മിച്ച പുലിമുട്ടുകളിൽ ശക്തമായ തിരയടിച്ച്
കല്ലുകൾ ഇളകി മാറിയാണ് നാശത്തിന് കാരണം. അപകടങ്ങളും വർദ്ധിക്കുക്കുന്നുണ്ട്. അടിയന്തര നടപടി വേണം.
പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |