കൊല്ലം: ഇന്നലെ ഉച്ചയ്ക്ക് ശേഷം ആഞ്ഞടിച്ച കാറ്റിൽ ജില്ലയിൽ വ്യാപകനാശം. മരങ്ങൾ കടപുഴകി, നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വൈദ്യുത ലൈനുകൾ വ്യാപകമായി താറുമാറായതിന് പുറമേ, മരങ്ങൾ വീണ് പലയിടങ്ങളിലും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ട വള്ളങ്ങളും ബോട്ടുകളും തീരത്ത് അടുപ്പിച്ചു.
വീടിന് മുകളിൽ തെങ്ങ് വീണു
മുണ്ടയ്ക്കൽ മൈത്രി ജംഗ്ഷനിൽ രവീന്ദ്രന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു. വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഈ സമയം രവീന്ദ്രന്റെ മകളും നാല് കൊച്ചുമക്കളും വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആർക്ക് പരിക്കേറ്റില്ല. തകര ഷീറ്റ് കൊണ്ടുള്ള മേൽക്കൂര ഭാഗികമായി തകർന്നു. കളീക്കൽ കടപ്പുറത്ത് മൂന്ന് വീടുകളുടെ തകര ഷീറ്റ് മേൽക്കൂര പറന്നു തൊട്ടടുത്തുള്ള പുരയിടങ്ങളിൽ പതിച്ചു. തുമ്പറ ജംഗ്ഷന് സമീപം നിർമ്മാണം നടക്കുന്ന ഫ്ലാറ്റിന്റെ ചുറ്റുമതിലായി സ്ഥാപിച്ചിരുന്ന തകര ഷീറ്റുകൾ പറന്ന് അയൽപുരയിടങ്ങളിൽ വീണു.
സ്റ്റേഷനിൽ മരം വീണ്
എസ്.ഐക്ക് പരിക്ക്
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പിൻഭാഗത്തുള്ള ക്രൈം വിഭാഗത്തിന്റെ ഓഫീസ് കെട്ടിടത്തിന് മുകളിൽ മരം വീണ് എസ്.ഐക്ക് പരിക്കേറ്റു. ആസ്ബറ്റോസ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂര പൂർണമായും തകർന്നു. എസ്.ഐ ബാലചന്ദ്രനാണ് പരിക്കേറ്റത്. ഉന്നലെ ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ താന്നി മരത്തിന്റെ ശിഖരം ഒടിഞ്ഞ് കെട്ടിടത്തിന് മുകളിൽ പതിക്കുകയായിരുന്നു.
യാത്രാ ബോട്ട് കാറ്റിൽപ്പെട്ടു
അഷ്ടമുടിക്കായലിൽ തെക്കുംഭാഗത്ത് യാത്ര ബോട്ടിൽ കാറ്റിൽപ്പെട്ടു. ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമാകുമെന്ന അവസ്ഥ വന്നതോടെ തൊട്ടടുത്ത റിസോർട്ടിന് സമീപം അടുപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. കാറ്റിന്റെ ശക്തി കുറഞ്ഞ ശേഷം യാത്ര പുനരാരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |