കൊല്ലം: ഓണത്തിന് സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ. മഴ ആശങ്കകൾക്കിടയിലും കുടുംബങ്ങൾ കൂട്ടത്തോടെ എത്തുമെന്നാണ് പ്രതീക്ഷ.
കൊവിഡ് നിയന്ത്രണങ്ങളിൽ കഴിഞ്ഞ രണ്ട് വർഷങ്ങൾ ടൂറിസം കേന്ദ്രങ്ങളിൽ ആളനക്കമില്ലായിരുന്നു. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ ഇക്കൊല്ലം വലിയ ഒരുക്കങ്ങളോടെ കാത്തിരിക്കുകയാണ് ടൂറിസം കേന്ദ്രങ്ങൾ. മൺറോത്തുരുത്ത്, സാമ്പ്രാണിക്കോടി, തെന്മല, ജഡായുപാറ, ശെന്തുരുണി, കുംഭാവുരുട്ടി, മലമേൽ, കുരിയോട്ടുമല തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ. അപകടത്തിൽ ഒരാൾ മരിച്ചതിനെ തുടർന്ന് ബോട്ടുയാത്ര നിരോധിച്ചതോടെ സാമ്പ്രാണിക്കോടിയിലേക്ക് സഞ്ചാരികളെ വിടുന്നില്ല. ദിനംപ്രതി നൂറുകണക്കിന് ടൂറിസ്റ്റുകൾ എത്തിയിരുന്ന കായൽ മദ്ധ്യത്തിലെ തുരുത്താണ് സാമ്പ്രാണിക്കോടി. ബോട്ടുയാത്ര നിരോധിച്ചതോടെ ടൂറിസ്റ്റുകൾ വരാതെയായി. ടൂറിസ്റ്റുകൾക്കായി ഒരുക്കിയിരുന്ന മുപ്പതോളം ബോട്ടുകൾ കരപറ്റി കിടക്കുകയാണ്. ടൂറിസം പ്രോത്സാഹിപ്പിക്കാൻ വായ്പയെടുത്ത് ബോട്ടുകൾ വാങ്ങിയ ഉടമകൾ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരുടെയെല്ലാം ജീവിതം ഇതോടെ വെള്ളത്തിലായി.
ഇഷ്ട കേന്ദ്രം മൺറോത്തുരുത്ത്
മൺറോത്തുരുത്താണ് ടൂറിസ്റ്റുകളുടെ ഇഷ്ട കേന്ദ്രം. തെങ്ങുംതോപ്പുകൾക്കിടയിലെ ചെറുതോടുകളിലൂടെയും കായലിലൂടെയുമുള്ള വള്ളത്തിലുള്ള യാത്രയാണ് പ്രധാന ആകർഷണം. താമസിക്കാൻ ഹോം സ്റ്റേ അടക്കമുള്ള സൗകര്യങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |