കൊല്ലം: ജില്ലാ ആശുപത്രിയുൾപ്പെടെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെത്തുന്നവർക്ക് നൽകുന്ന മരുന്നുകൾ നിശ്ചയിക്കുന്നത് സ്വകാര്യ മരുന്ന് കമ്പനികൾ.
ഒരു ആശുപത്രിയിൽ ഒരേവിഭാഗത്തിൽ ഒന്നിലധികം ഡോക്ടർമാരുണ്ടെങ്കിൽ ഒരേ ജനറിക് മരുന്നുകൾ വ്യത്യസ്ത പേരുകളിൽ ഒരേ കമ്പനി തന്നെ മെഡിക്കൽ സ്റ്റോറുകളിൽ എത്തിച്ച് നൽകുന്നുണ്ട്. ഓരോ ഡോക്ടർക്കും നിശ്ചയിച്ച് നൽകുന്ന മരുന്നുകൾ വാങ്ങാനായി കുറിപ്പടി നൽകുന്നുണ്ടോയെന്ന് തിരിച്ചറിയാനുള്ള കമ്പനികളുടെ തന്ത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത്തരത്തിൽ വിൽക്കുന്ന മരുന്നുകൾക്ക് ഡോക്ടർമാർക്ക് ഭീമമായ കമ്മിഷനാണ് ലഭിക്കുന്നത്. മരുന്നുകളുടെ ബ്രാൻഡ് പേര് എഴുതുന്നതിന് പകരം ജനറിക് പേരുകൾ എഴുതണമെന്ന് സർക്കാർ ഉത്തരവും മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശവും മുഖവിലയ്‌ക്കെടുക്കാൻ പല ഡോക്ടർമാരും തയ്യാറായിട്ടില്ല. ആശുപത്രികളിൽ കൃത്രിമ മരുന്ന് ക്ഷാമം സൃഷ്ടിച്ച് സ്വകാര്യ കുത്തകകളെ സഹായിക്കുകയും രോഗികളെ ഭീമമായ സാമ്പത്തിക ബാദ്ധ്യതയിലേക്ക് തള്ളിവിടുകയും ചെയ്ത് ലാഭം മാത്രം നോക്കുകയാണ് ഒരുകൂട്ടം ആരോഗ്യവിദഗ്ദ്ധരെന്ന ആരോപണം ശക്തമാണ്.
മെഡിക്കൽ സ്റ്റോറുകളിൽ നിർബന്ധിത വില്പന
1. ഒരേ ജനറിക് പേരുകളിലുള്ള മറ്റ് കമ്പനികളുടെ മരുന്ന് വില്പനയ്ക്ക് തടയിടൽ
2. എല്ലാ ദിവസവും രാവിലെ മരുന്നുകൾ എത്തിച്ച് നൽകും
3. വൈകിട്ട് കളക്ഷൻ വാങ്ങാനും കണക്ക് നോക്കാനും കമ്പനി പ്രതിനിധികൾ
4. ഡോക്ടർമാർക്ക് കമ്പനികളുടെ പ്രതിദിന ടാർജറ്റ്
5. ഫാർമസിയിൽ മരുന്നുകൾ സൗജന്യം
6. മെഡിക്കൽ സ്റ്റോറുകളിൽ വില 300 മുതൽ മുകളിലേക്ക്
ഒരേ സാധനം, വിവിധ പേര്, വില ഭീമം
ഗൈനക്കോളജിക്കൽ അണുബാധ, മൂത്രനാളിയിലെ അണുബാധ, ശസ്ത്രക്രിയാനന്തര അണുബാധ എന്നിവയുടെ ചികിത്സയ്ക്കായി സെഫോപെറാസോൺ, ടാസോബാക്ടം കുത്തിവയ്പ്പുകൾ നടത്താറുണ്ട്. എപ്പോഴും ആവശ്യമുള്ളതായതിനാൽ ഈ മരുന്ന് എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. എന്നാൽ ഉത്തരേന്ത്യൻ നിർമ്മാതാക്കൾ ഫെസോൺ, സെഫോൺ എന്നീ രണ്ട് പേരുകളിലാണ് ഇവ മെഡിക്കൽ സ്റ്റോറുകളിൽ എത്തിക്കുന്നത്. രണ്ടും ഒന്നുതന്നെയാണെങ്കിലും ഒരു ബ്രാൻഡ് പേര് കുറിക്കുന്ന ഡോക്ടർ മറ്റൊന്ന് കുറിക്കില്ലെന്നതാണ് യാഥാർത്ഥ്യം. ഇതിലൂടെ ഏത് ഡോക്ടറാണ് മരുന്നുകൾ നൽകിയതെന്ന് കൃത്യമായ ധാരണ കമ്പനിക്ക് ലഭിക്കുകയും ചെയ്യും. ഇതേ ജനറിക് നാമത്തിലുള്ള മരുന്നുകൾക്ക് മെഡിക്കൽ സ്റ്റോറുകളിൽ പരമാവധി 25 രൂപയാണ് വിലയെങ്കിലും ഫെസോൺ,സെഫോൺ കുത്തിവയ്പ്പ് മരുന്നിന് 398 രൂപയാണ് വില.
നിയമവും നിർദേശമുണ്ട്, അനുസരിക്കില്ല
1. ജനറിക് പേരുകളിൽ മരുന്നുകൾ നിർമ്മിച്ച് വിതരണം ചെയ്യാൻ ലൈസൻസ്
2. ബ്രാൻഡ് നെയിം ഉപയോഗിക്കുന്നതിന് വിലക്കില്ല
3. ജനറിക് പേര് ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്ററിൽ കുറിപ്പടിയിൽ എഴുതണമെന്ന് മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യ
3. കമ്പനികളുടെ താത്പര്യമനുസരിച്ച് ഡോക്ടർമാർ മരുന്നുകളുടെ ബ്രാൻഡ് നെയിം കുറിക്കരുതെന്ന് എം.സി.ഐ
4. ജനറിക് പേരുകൾ തന്നെ കുറിപ്പടിയിലെഴുതണമെന്ന് 2014ൽ ആരോഗ്യവകുപ്പ് ഉത്തരവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |