കൊല്ലം: മതേതര രാജ്യമായി പ്രഖ്യാപിക്കുമ്പോഴും മതവിശ്വാസവും മതസ്വാതന്ത്ര്യവും മൗലികാവകാശമായി സംരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനം ഗുരുദേവ ദർശനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. എസ്.എൻ കോളേജിൽ നടന്ന ജയന്തി സമ്മേളനത്തിൽ ജയന്തിസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ആദ്ധ്യാത്മിക ചിന്തകളിലൂടെ ഭൗതിക വളർച്ച നേടുന്നതായിരുന്നു ഗുരുദേവ ദർശനം. സമാനമായ തരത്തിൽ മതേതര രാജ്യമായി നിലനിൽക്കുമ്പോഴും രാജ്യത്തിന് മതമില്ലെന്ന് ഇന്ത്യൻ ഭരണഘടന പ്രഖ്യാപിക്കുന്നു. ഇതിന് പിന്നിൽ മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുദേവ സൂക്തമാണ്. ഒരു ജാതി ഒരു മനുഷ്യന് എന്ന ദർശനത്തിലൂടെ ഗുരുദേവൻ സാർവ ലൗകികതയുടെ വക്താവായി മാറുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകാൻ ഭരണഘടനാ നിർമ്മാണ സഭയിൽ നടന്നിട്ടുള്ള അതിദീർഘമായ ചർച്ചകൾ പരിശോധിച്ചാൽ അതിൽ ഗുരുദേവ ദർശനത്തിന്റെ സ്വാധീനം വ്യക്തമാകും. അവർണന് പൊതുനിരത്തിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും അക്ഷരം അഭ്യസിക്കാനും അവകാശം നിഷേധിച്ചിരുന്ന വ്യവസ്ഥയെ അദ്ദേഹം നിശബ്ദ വിപ്ലവത്തിലൂടെ അട്ടിമറിക്കുകയായിരുന്നു.
അറിവിന്റെ ശക്തിയെന്തെന്ന് ലോകത്തെ പഠിപ്പിച്ച ഗുരുവര്യനാണ് ഗുരുദേവൻ. ഗുരുദേവൻ പിറന്നില്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന തരത്തിലാകുമായിരുന്നില്ല കേരളത്തിന്റെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |