കൊല്ലം: ആർത്തലച്ചെത്തുന്ന തിരമാല പോലെ പാതവക്കുകളിൽ കാത്തുനിൽക്കുകയും അനുഗമിക്കുകയും ചെയ്ത പതിനായിരങ്ങളിൽ ആവേശം വിതറി രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര ജില്ലയിലെ ആദ്യദിനം പൂർത്തിയാക്കി. പുഞ്ചിരി മാറാത്ത മുഖവുമായി ഒന്ന് കിതയ്ക്കാതെ, തളരാതെ, ആതിവേഗമായിരുന്നു രാഹുലിന്റെ യാത്ര.
ഇടയ്ക്ക് ചായ കുടിക്കാനും അമ്മമാരും കുട്ടികളും സ്നേഹസമ്മാനമായി നീട്ടിയ പൂക്കൾ സ്വീകരിക്കാനും മാത്രമാണ് രാഹുൽഗാന്ധി അല്പനേരം നിന്നത്. യാത്രയെ അനുഗമിച്ച ഓട്ടോറിക്ഷ ഡ്രൈവർമാരെയും കശുഅണ്ടി തൊഴിലാളികളെയും അടുത്തേക്ക് വിളിച്ച് ജീവിത ദുരിതങ്ങൾ ചോദിച്ചറിഞ്ഞു. കല്ലുവാതുക്കലിന് സമീപം റോഡ് വക്കിലുള്ള പാറയിൽ കോളനിയിലേക്ക് പെട്ടെന്ന് ഓടിക്കയറിയ രാഹുൽ, വീട്ടമ്മമാരുമായി കുശലം പറഞ്ഞു. പ്രായമേറിയ സ്ത്രീകളോട് കൈപിടിച്ച് അനുഗ്രഹം വാങ്ങിയ ശേഷം അതിവേഗം യാത്രയുടെ ഭാഗമായ
യാത്ര കടന്നുവന്ന റോഡിന്റെ ഓരങ്ങളിലെല്ലാം മനുഷ്യമതിൽ പോലെയാണ് രാഹുലിനെ കാണാൻ ജനം കാത്തുനിന്നത്. അവർ നിരാശകാതിരിക്കാൻ രാഹുൽ ഇടയ്ക്കിടെ കൈവീശി അഭിവാദ്യം ചെയ്തു. റോഡ് വക്കുകളിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിൽ ഭരതനാട്യം, നാടോടിനൃത്തം, നാടൻപാട്ട് അടക്കമുള്ള കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. കുഞ്ഞുകലാകാരികളെ രാഹുൽ അടുത്ത് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
മഹാസമാധിയിൽ പുഷ്പാർച്ചന
പിന്നെ, കൊല്ലത്തേയ്ക്ക്
രാഹുൽ ഗാന്ധി ശിവഗിരി മഹാസമാധി സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയ ശേഷമാണ് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ നാവായിക്കുളത്ത് നിന്ന് ഇന്നലെ രാവിലെ കൊല്ലം ജില്ലയിലേയ്ക്ക് പര്യടനം ആരംഭിച്ചത്. ജില്ലയുടെ അതിർത്തിയായ കടമ്പാട്ടുകോണത്തിന് സമീപം മുക്കടയിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രന്റെ നേതൃത്വത്തിൽ പൂമാല ചാർത്തി രാഹുൽഗാന്ധിയെ സ്വീകരിച്ചു. പഞ്ചവാദ്യം, ചെണ്ടമേളം, മോഹനിയാട്ടം, ബാൻഡ് മേളം എന്നിവയുടെ അകമ്പടിയോടെയായിരുന്നു വരവേല്പ്. 11 മണിക്ക് ചാത്തന്നൂരിന് സമീപം ശീമാട്ടിയിൽ അവസാനിച്ച യാത്ര വൈകിട്ട് 5 മണിക്ക് പുനരാരംഭിച്ച് രാത്രി ഏഴ് മണിയോടെ പള്ളിമുക്കിൽ സമാപിച്ചു. നാവായിക്കുളം മുതൽ കൊല്ലം മാടൻനട വരെ 25 കിലോ മീറ്റർ സഞ്ചരിച്ചാണ് കൊല്ലം ജില്ലയിലെ ആദ്യദിവസത്തെ പര്യടനം ഇന്നലെ പൂർത്തിയാക്കിയത്. ത്രിവർണ പതാകകളേന്തിയ ആയിരക്കണത്തിന് പ്രവർത്തകർക്ക് പുറമേ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ.യു.ഡി.എഫ് കൺവനീർ എം.എം. ഹസൻ തുടങ്ങിയവർ യാത്രയെ അനുഗമിച്ചു.
ഇന്ന് ആദ്യവിശ്രമദിനം
ഇന്ന് കന്യാകുമാരിയിൽ നിന്ന് യാത്ര ആരംഭിച്ച ശേഷമുള്ള ആദ്യ വിശ്രമദിനമാണ്. പള്ളിമുക്ക് യുനൂസ് കോളേജിലാണ് രാഹുൽഗാന്ധിയും ഭാരത് ജോഡോ യാത്രാഅംഗങ്ങളും തങ്ങുന്നത്. 15ന് രാവിലെ 7ന് പോളയത്തോട്ടിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് യാത്ര പുനരാരംഭിച്ച് 11 മണിയോടെ നീണ്ടകരയിൽ സമാപിക്കും. ഉച്ചയ്ക്ക് 2.30ന് കശുഅണ്ടി തൊഴിലാളികൾ, കശുഅണ്ടി വ്യവസായി പ്രതിനിധികൾ, ആർ.എസ്.പി നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം 3 മണിക്ക് യാത്ര പുനരാരംഭിച്ച് വൈകിട്ട് 7ന് കരുനാഗപ്പള്ളിയിൽ സമാപിക്കും. 16ന് രാവിലെ 7ന് കരുനാഗപ്പള്ളിയിൽ നിന്ന് ആരംഭിച്ച് ഓച്ചിറ വഴി ആലപ്പുഴയിൽ പ്രവേശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |