പിന്നിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സംഘം
കൊല്ലം: റേഷൻ കടകൾ വഴി വിതരണത്തിനെത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾ കടത്തുന്നതിലൂടെ കൊയ്യുന്നത് കൊള്ളലാഭം. ജില്ലയിലെ റേഷൻ കടകൾ കേന്ദ്രീകരിച്ച് ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുന്നതിലും മറിച്ച് വിൽക്കുന്നതിനുമായി തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചുള്ള സംഘം പ്രവർത്തിക്കുന്നെണ്ടെന്നാണ് ലഭിക്കുന്ന സൂചന. നേമം, ആറ്റിങ്ങൽ, ചിറയിൻകീഴ് ഭാഗത്തുള്ളവരാണ് അരി, ഗോതമ്പ് വസ്തുക്കൾ ശേഖരിക്കുന്നതിൽ മുന്നിലുള്ളത്. കഴിഞ്ഞ ദിവസം റേഷനരി കടത്തിയതിന് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത് ചിറയിൻകീഴ് സ്വദേശിയായിരുന്നു. അരിയും ഗോതമ്പും വാങ്ങി നൽകാൻ പ്രാദേശിക പിന്തുണയും ഇവർക്ക് ലഭിക്കുന്നുണ്ട്. ഭക്ഷ്യ വിഹിതം റേഷൻ കടകളിലെത്തുന്നുണ്ടെങ്കിലും എല്ലാ കാർഡുടമകളും ഇവ വാങ്ങാറില്ല. ഗോതമ്പ് വിഹിതം ഭൂരിഭാഗം പേരും വാങ്ങുമെങ്കിലും അരി അത്രത്തോളം വാങ്ങാറില്ല. അവ കാർഡുടമകൾക്ക് നൽകിയതായി കാട്ടുകയും കടത്തുകാർക്ക് നൽകുകയും ചെയ്യുന്ന വിരുതന്മാരും ജില്ലയിലുണ്ട്. കടത്തുകാർക്ക് അരി മറിച്ചു നൽകുമ്പോൾ കിട്ടുന്നതെല്ലാം ലാഭമായതിനാൽ അവയോട് ചില കടയുടമകൾക്ക് താത്പര്യം കൂടുതലാണ്. അത് മാത്രമല്ല, റേഷൻ വിഹിതം കുറവാണ് കൊടുത്തതെങ്കിൽ തൊട്ടടുത്ത മാസം ഈ വിഹിതം കുറവ് ചെയ്ത് മാത്രമേ ലോഡ് ലഭ്യമാകുകയുള്ളുവെന്നതും തങ്ങളുടെ വരുമാനത്തിൽ നഷ്ടമുണ്ടാകുമെന്നതും റേഷൻകടയുടമകളെ ഭക്ഷ്യവസ്തുക്കൾ മറിച്ചു വിൽക്കാൻ പ്രേരിപ്പിക്കുന്നു.
കടത്തിന്റെ വഴി
റേഷൻ കടകളിൽ നിന്ന് അരി, ഗോതമ്പ് എന്നിവ ശേഖരിക്കും. തുടർന്ന് സർക്കാർ ചാക്കിൽ നിന്ന് പ്ലാസ്റ്റിക് ചാക്കിലേക്ക് മാറ്റും. അഞ്ച് കിലോയുടെ ബ്രാൻഡഡ് പാക്കറ്റുകളിലാക്കിയാണ് വിൽപ്പന. പൊടികളാക്കി വിൽക്കാൻ ചെറുസംരംഭകർക്കും നൽകുന്നുണ്ട്. കടത്ത് നടത്തുന്നത് പലപ്പോഴും അവധി ദിവസങ്ങളിലാണ്. കടയുടമകൾക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. എന്നാൽ, ഇടനിലക്കാരൻ കൊയ്യുന്നത് കൊള്ളലാഭവും.
'' റേഷൻകടത്തിന്റെ വഴികൾ കണ്ടെത്തിയിട്ടുണ്ട്. സ്പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ അവധിദിവസങ്ങൾ ഉൾപ്പെടെ പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട് "
- സി.വി. മോഹൻകുമാർ, ജില്ലാ സപ്ലൈ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |