കൊല്ലം: അടിസ്ഥാന സൗകര്യങ്ങളില്ലാതെയുള്ള ജില്ലയിലെ തെരുവുനായ വന്ധ്യംകരണത്തിനെതിരെ കേന്ദ്ര - സംസ്ഥാന മൃഗക്ഷേമ ബോർഡുകൾക്ക് കൂട്ട പരാതി ലഭിച്ചതോടെ ജില്ലയിലെ എ.ബി.സി പദ്ധതി നിറുത്തിവച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ പിടിച്ച നായകളുടെ വന്ധ്യംകരണം പൂർത്തിയാകുന്നതോടെ ജില്ലയിൽ പദ്ധതി പൂർണമായും സ്തംഭിക്കും. വന്ധ്യംകരണ കേന്ദ്രങ്ങൾ സജ്ജമാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ കാട്ടിയ അനങ്ങാപ്പാറ സമീപനമാണ് തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ തന്നെ പദ്ധതി നിലയ്ക്കുന്ന സ്ഥിതിയിലെത്തിച്ചത്. ഇന്നലെ ചേർന്ന ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ യോഗമാണ് പദ്ധതി നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്.
ഡോഗ് റൂൾ പാലിച്ചാകണം വന്ധ്യംകരണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. കോർപ്പറേഷനിൽ പ്രത്യേകവും ഓരോ ബ്ലോക്കിലും ഒന്ന് വീതവും വന്ധ്യംകരണ കേന്ദ്രങ്ങൾ സജ്ജമാക്കണമെന്നായിരുന്നു സർക്കാർ ഉത്തരവ്. ഓരോ കേന്ദ്രത്തിലും എയർ കണ്ടീഷൻഡ് ഓപ്പറേഷൻ തീയേറ്റർ, പോസ്റ്റ് ആൻഡ് പ്രീ ഓപ്പറേഷൻ കെയർ യൂണിറ്റ്, ഭക്ഷണം പാകം ചെയ്യാൻ പ്രത്യേകം കേന്ദ്രം, നിരീക്ഷണ കാമറ, ഓരോ നായയ്ക്കും പ്രത്യേകം കൂട് എന്നിവ ഉണ്ടാകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. തദ്ദേശ സ്ഥാപനങ്ങളാണ് സൗകര്യം ഒരുക്കി നൽകേണ്ടത്.
തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ജില്ലയിൽ നേരത്തെയുള്ള 13 കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി മൃഗസംരക്ഷണ വകുപ്പ് ജില്ലാ പഞ്ചായത്തുമായി ചേർന്ന് പദ്ധതി ആരംഭിക്കുകയായിരുന്നു. ഇതിനിടയിൽ നിലവിലുള്ള കേന്ദ്രങ്ങളിൽ സർക്കാർ നിർദ്ദേശ പ്രകാരമുള്ള സൗകര്യം ഒരുക്കി നൽകാനോ മാനദണ്ഡ പ്രകാരമുള്ള പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കാനോ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറായില്ല.
മാനദണ്ഡങ്ങൾ പാലിക്കാതെ വന്ധ്യംകരണം
കഴിഞ്ഞ ദിവസങ്ങളിൽ വന്ധ്യംകരണ കേന്ദ്രങ്ങൾ സന്ദർശിച്ച ചില മൃഗസ്നേഹികൾ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വന്ധ്യംകരണത്തിന്റെ ചിത്രങ്ങൾ സഹിതം മൃഗക്ഷേമ ബോർഡുകൾക്ക് പരാതി നൽകുകയായിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വന്ധ്യംകരണം കേന്ദ്ര മൃഗസംരക്ഷണ ബോർഡ് ഗൗരവമായെടുത്താൽ നടത്തിപ്പുകാരായ ഉദ്യോഗസ്ഥർ കുടുങ്ങും. ഇതോടെയാണ് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തര യോഗം ചേർന്ന് പദ്ധതി നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ 184 തെരുവുനായകളെയാണ് വന്ധ്യംകരിച്ചത്.
ജില്ലാഭരണകൂടവും അനങ്ങുന്നില്ല
സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് പ്രകാരം കളക്ടർക്കാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ ഒരുക്കുന്നതിന്റെ മേൽനോട്ട ചുമതല. പക്ഷേ അത്തരം ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |