കൊല്ലം: നഗരത്തിലുണ്ടായ വൻ അഗ്നിബാധയിൽ വീട് പൂർണ്ണമായി കത്തി നശിച്ചു. താലൂക്ക് കച്ചേരിക്ക് സമീപം താമസിക്കുന്ന നെല്ലുപുരയിൽ പടിഞ്ഞാറ്റതിൽ മെർസിലിൻ സെബാസ്റ്റ്യന്റെ വീടാണ് അഗ്നിക്കിരയായത്. ഇന്നലെ വൈകിട്ട് 7.15നായിരുന്നു സംഭവം.വീടിന് സമീപം കെട്ടിയിട്ടിരുന്ന വളർത്തു നായ തീപ്പൊള്ളലേറ്റ് ചത്തു. ഷീറ്റ് മേഞ്ഞ പഴയ വീടായിരുന്നു മെർസിലിന്റേത്. അപകടം നടക്കുമ്പോൾ മെർസിലിനും
രണ്ട് കൊച്ചു മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ ഓടി മാറിയതിനാൽ അപകടം ഒഴിവായി. വീട്ടുകാരുടെ ബഹളം കേട്ട് സമീപ വാസികളും യാത്രക്കാരും ഓടിക്കൂടിയെങ്കിലും തീ ആളിപ്പടർന്നതിനാൽ വീടിനടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. വീടിനോടു ചേർന്ന് പ്രവർത്തിച്ചിരുന്ന രണ്ട് സ്ഥാപനങ്ങൾക്കും തീപിടിത്തത്തിൽ നാശനഷ്ടമുണ്ടായി.ഇൻഡക്ഷൻ കുക്കറിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാവും അഗ്നിബാധക്ക് കാരണമെന്നാണ് വീട്ടുകാർ പറയുന്നത്. ഷോർട്ട് സർക്യൂട്ട് അടക്കമുളള പ്രശ്നങ്ങൾ ഫയർഫോഴ്സ് പരിശോധിക്കുന്നുണ്ട്. മേയർ പ്രസന്ന ഏണസ്റ്റ് സംഭവ സ്ഥലം സന്ദർശിച്ചു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |