SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.48 PM IST

വാതിൽ കൊട്ടിയടയ്ക്കപ്പെട്ട യുവതിക്കും മകനും കാവലായി ഒരുനാട്

cwc

കൊല്ലം: തഴുത്തല പി.കെ ജംഗ്ഷൻകാരുടെ ഒറ്റക്കെട്ടായുള്ള ഇടപെടലിലാണ് ഭർത്തൃമാതാവ് വീടും ഗേറ്റും അടച്ച് പുറത്ത് നിറുത്തിയ അതുല്യക്കും മകനും ഇന്നലെ ഉച്ചയോടെ നീതി ലഭിച്ചത്.

രാത്രിയിൽ വീട്ടുമുറ്റത്തിരുന്ന അമ്മയ്ക്കും മകനും വെളിച്ചവും ഭക്ഷണവും എത്തിച്ച നാട്ടുകാരിൽ ചിലർ ഗേറ്റിന് പുറത്ത് നേരം പുലരുവോളം കാവൽ നിന്നു.

സ്ഥലത്ത് പലതവണ എത്തിയ പൊലീസുകാർ കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്ന നിലപാടിയിലായിരുന്നു. അതുല്യ കമ്മിഷണർ, ബാലാവകാശ കമ്മിഷൻ ചെയർമാൻ അടക്കമുള്ളവരെ പലതവണ ഫോണിൽ വിളിച്ചെങ്കിലും ഇന്നലെ നേരം പുലരുവോളം കാര്യക്ഷമമായ ഇടപെടലുണ്ടായില്ല. ഇന്നലെ നാട്ടുകാർ സംഘടിച്ച് വീടിന് മുന്നിൽ ബഹളം കൂട്ടിയതോടെയാണ് അധികൃതർ ഓരോരുത്തരായി പാഞ്ഞെത്തിയത്.

ഒരേ കോമ്പോണ്ടിലുള്ള രണ്ട് വീടുകളിലാണ് അതുല്യയും ഭർത്തൃകുടുംബവും താമസിക്കുന്നത്. അടുത്തിടെയാണ് ഭർത്തൃവീട്ടുകാർ ഈ കോമ്പണ്ടിന് ചുറ്റും മതിൽ കെട്ടി ഗേറ്റ് സ്ഥാപിച്ചത്.

സ്ത്രീധനത്തിന്റെ പേരിൽ തുടങ്ങിയ പീഡനം

സ്ത്രീധനത്തിന്റെ പേര് പറഞ്ഞാണ് തനിക്ക് നേരെ ഭർത്തൃവീട്ടുകാർ പീഡനം തുടങ്ങിയതെന്ന് അതുല്യ പറഞ്ഞു. ഇതിനെ തുടർന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഫയൽ ചെയ്ത ഗാർഹിക പീഡന ഹർജിയിൽ സംരക്ഷണ ഉത്തരവും ലഭിച്ചിരുന്നു. അതുല്യയുടെ ഭർത്തൃമാതാവ് അജിതകുമാരിക്കെതിരെ മൂത്തമകന്റെ ഭാര്യ വിമി ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. വിമിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലും ഭർത്താവിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ആരോപണം

ഭർത്താവിന്റെ കുടുംബവീടും അതുല്യ ഇപ്പോൾ താമസിക്കുന്ന വീടും ഒരേ കോമ്പൗണ്ടിലാണ്. ഭർത്താവിന്റെ പണത്തിന് പുറമേ അതുല്യയുടെ സ്വർണം വിറ്റ പണം കൂടി ഉപയോഗിച്ചാണ് അതുല്യ ഇപ്പോൾ താമസിക്കുന്ന വീട് നിർമ്മിച്ചത്. ഭർത്തൃവീട്ടുകാർ നൽകിയ പരാതിയിൽ കോടതി നേരത്തെ അതുല്യയും ഭർത്താവും കുടുംബ വീട്ടിൽ പ്രവേശിക്കരുതെന്ന് ഉത്തരവ് ലഭിച്ചിരുന്നു. പിന്നീട് അതുല്യ നൽകിയ ഹർജിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇപ്പോൾ താമസിക്കുന്ന വീട്ടിൽ സംരക്ഷണ, റെസിഡന്റ്സ് ഉത്തരവ് നൽകിയിരുന്നു. എന്നാൽ ഈ രണ്ട് വീടുകളും ഒരേ സർവേ നമ്പരിലാണെന്ന് സെഷൻസ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് റെസിഡന്റ്സ് ഉത്തരവ് റദ്ദാക്കുകയായിരുന്നുവെന്ന് അതുല്യ പറഞ്ഞു. ഇതിനെതിരെ അതുല്യ നൽകിയ ഹർജി ഇന്നലെ പരിഗണിക്കാനിരിക്കെയാണ് അതുല്യയെ ഭർത്തൃമാതാവ് വീടും ഗേറ്റും അടച്ച് പുറത്താക്കിയത്. ഇന്നലെ കേസ് പരിഗണിച്ച കോടതി മദ്ധ്യസ്ഥ ചർച്ചയ്ക്ക് നിർദേശിച്ചു.

അമ്മയെയും മകനെയും സംരക്ഷിക്കും: വീണ ജോർജ്

ഭർത്തൃമാതാവ് വീട്ടിൽ നിന്ന് പുറത്താക്കിയ യുവതിക്കും അഞ്ച് വയസുകാരനായ മകനും സംരക്ഷണം നൽകാൻ മന്ത്രി വീണ ജോർജ് വനിതാ ശിശുസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. യുവതിക്ക് സമ്മതമാണെങ്കിൽ ഇവരെ സർക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

അഞ്ചുവയസുകാരന്റെ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നത്. പൊലീസും ബാലവാകാശ കമ്മിഷനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഈ അവകാശ സംരക്ഷണത്തിൽ വീഴ്ച വരുത്തി. ബാലവകാശ സംരക്ഷണ നിയമപ്രകാരം കുറ്റക്കാർക്കെതിരെ കേസെടുക്കുമെന്ന് ഇക്കൂട്ടർ ഇന്നലെ നാട്ടുകാർക്ക് നൽകിയ ഉറപ്പ് പാലിക്കണം.

അഡ്വ. കൊട്ടിയം എൻ. അജിത്ത് കുമാർ

കൊട്ടിയം പൗരവേദി പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.