കൊല്ലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി പ്രധാന ജംഗ്ഷനുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കാൻ കരാർ കമ്പിനികളും കെ.എസ്.ഇ.ബിയും ധാരണയായി.
റോഡ് വക്കിനോട് ചേർന്ന് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന പ്രധാന ജംഗ്ഷനുകളിൽ ലൈനുകൾക്ക് പകരം ഭൂർഗർഭ കേബിളുകൾ സ്ഥാപിക്കും. മറ്റ് സ്ഥലങ്ങളിലെ വൈദ്യുതി ലൈനുകൾ വൈകാതെ മാറ്റിത്തുടങ്ങുമെങ്കിലും എസ്റ്റിമേറ്റിന്റെ കാര്യത്തിൽ ധാരണയെത്തിയിട്ടേ ജംഗ്ഷനുകളിൽ കേബിളുകൾ സ്ഥാപിക്കൂ.
കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച ശേഷമാണ് റോഡിനോട് ചേർന്ന് കെട്ടിടങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിലവിലെ ലൈനുകൾ തന്നെ ഏറ്റെടുത്ത സ്ഥലങ്ങളിൽ പുതുതായി സ്ഥാപിക്കുന്ന പോസ്റ്റുകളിലേക്ക് മാറ്റി സ്ഥാപിക്കാൻ ധാരണയായത്.
ചെറിയ ജംഗ്ഷനുകളിൽ ഇൻസുലേറ്റഡ് കേബിളുകൾ സ്ഥാപിക്കാനും കരാർ കമ്പിനികൾ തയ്യാറായിട്ടുണ്ട്. എന്നാൽ പുതിയ എസ്റ്റിമേറ്റിന്റെ കാര്യത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയും കെ.എസ്.ഇ.ബിയും തമ്മിൽ ധാരണയെത്തിയിട്ടില്ല.
മെല്ലെപ്പോക്കിലേയ്ക്ക് നയിച്ച കാരണങ്ങൾ?
1. 45 മീറ്ററിൽ നാലുവരിപ്പാത കണക്കാക്കിയുള്ള എസ്റ്റിമേറ്റാണ് വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ആദ്യം നൽകിയിരുന്നത്
2. ഈ എസ്റ്റിമേറ്റ് കൂടി അടിസ്ഥാനമാക്കിയാണ് പദ്ധതി ടെണ്ടർ ചെയ്ത് കരാറിലെത്തിയത്
3. ആറുവരിപ്പാതയായതോടെ പലയിടങ്ങളിലും വളരെക്കുറച്ച് ഇടമേ റോഡുവക്കിലുള്ളൂ
4. ഇവിടങ്ങളിൽ പോസ്റ്റ് സ്ഥാപിച്ച് ലൈൻ വലിച്ചാൽ റോഡ് വക്കിനോട് ചേർന്നുള്ള കെട്ടിടങ്ങളിലെ വാതിലും ജനലുകളും തുറക്കുമ്പോൾ അപകടമുണ്ടാകും
5. റോഡ് വക്കിൽ കെട്ടിടങ്ങളുള്ള സ്ഥലങ്ങളിൽ ഭൂർഗർഭ കേബിളുകൾ സ്ഥാപിക്കാൻ കൂടുതൽ തുകയ്ക്കുള്ള എസ്റ്റിമേറ്റ് കെ.എസ്.ഇ.ബി നൽകി
6. ഈ എസ്റ്റിമേറ്റ് കരാർ കമ്പിനികളും നാഷണൽ ഹൈവേ അതോറിറ്റിയും അംഗീകരിക്കാഞ്ഞതോടെ പ്രതിസന്ധി രൂപപ്പെട്ടു
താഴ്ന്ന പ്രദേശങ്ങളിൽ നിലവിലെ വൈദ്യുതി തൂണുകൾ നിലനിറുത്തിയാണ് ഏറ്റെടുത്ത പ്രദേശങ്ങൾ സമതലമാക്കിയത്. ഉയർന്ന പ്രദേശങ്ങളിൽ നിന്ന് മണ്ണ് നീക്കുമ്പോൾ വൈദ്യുതി തൂണുകൾ കടപുഴകാൻ സാദ്ധ്യതയുണ്ട്.
ദേശീയപാത അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |