SignIn
Kerala Kaumudi Online
Saturday, 20 April 2024 10.41 AM IST

സൈനികന്റെ ആക്രമണം പൊലീസ് നാടകം, എസ്.ഐ അടക്കം മൂന്നുപേർക്ക് സ്ഥലംമാറ്റം

കൊല്ലം: കഞ്ചാവ് കേസിലെ പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന സൈനികനും സഹോദരനും കിളികൊല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയെ കസേരയിൽ നിന്ന് വലിച്ച് നിലത്തിട്ട് സ്റ്റൂൾ കൊണ്ട് തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകം. യഥാർത്ഥത്തിൽ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ ഓരോരുത്തരായി സൈനികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പ്രതിരോധത്തിനിടയിൽ സൈനികൻ നൽകിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളിൽ പരിക്കേറ്റത്. സംഭവത്തിന്റെ ചുരുൾ നിവർന്നതോടെ കിളികൊല്ലൂർ എസ്.ഐ എ.പി.അനീഷ്, സീനിയർ സി.പി.ഒമാരായ ആർ. പ്രകാശ് ചന്ദ്രൻ, വി.ആർ.ദിലീപ് എന്നിവരെ കമ്മിഷണർ സ്ഥലം മാറ്റി. സി.ഐക്കെതിരെയും വൈകാതെ നടപടിക്ക് സാദ്ധ്യതയുണ്ട്.

കഞ്ചാവ് കേസിൽ പിടിയിലായ യുവാവിനെ ജാമ്യത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം 25നായിരുന്നു അക്രമ സംഭവങ്ങൾ. സംഭവത്തെക്കുറിച്ച് അന്ന് കേസിൽ പ്രതിയായ സൈനികൻ വിഷ്ണുവിന്റെ സഹോദരൻ വിഘ്നേഷ് പറയുന്നതിങ്ങനെ: സംഭവം ദിവസം കിളികൊല്ലൂർ സ്റ്റേഷനിലെ തന്റെ നാട്ടുകാരനായ പൊലീസുകാരൻ വിഘ്നേഷിനെ പൊലീസ് സ്റ്റേഷനിലേക്ക് ഒരു പ്രതിക്ക് ജാമ്യം എടുക്കാനായി വിളിച്ചുവരുത്തി. സ്റ്റേഷനിലെത്തിയപ്പോഴാണ് എം.ഡി.എ കേസിലെ പ്രതിയാണെന്ന് അറിയുന്നത്. പൊലീസ് ലിസ്റ്റിൽ ഉണ്ടായിരുന്നതിനാൽ ജാമ്യം നൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങി. സ്റ്റേഷന് മുന്നിൽ മടങ്ങാൻ ഒരുങ്ങവെ സഹോദരനായ വിഷ്ണു സ്ഥലത്തെത്തി. ഈസമയം സ്റ്റേഷനിൽ നിന്ന് ഇറങ്ങിവന്ന പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്റെ ബൈക്ക് തടഞ്ഞുനിറുത്തി ബോധപൂർവം പ്രശ്നം സൃഷ്ടിച്ചു. ബൈക്കിലെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചതോടെ തർക്കമായി. പൊലീസുകാരൻ മദ്യപിച്ച് പ്രശ്നം സൃഷ്ടിച്ചുവെന്ന് പരാതിപ്പെടാനായി വിഷ്ണുവും വിഘ്നേഷും സ്റ്റേഷനിൽ എത്തിയതോടെ ബാക്കി പൊലീസുകാർ ഓരോരുത്തരായെത്തി പല ഭാഗത്ത് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.

വസ്തുത മറച്ചുവച്ച് പൊലീസുകാർ ഏറെ നാടകീയമായ തിരക്കഥ ചമച്ചാണ് സംഭവം മാദ്ധ്യമപ്രവർത്തകരോടടക്കം വിശദീകരിച്ചത്. ജാമ്യത്തിലിറങ്ങിയ യുവാക്കൾ കമ്മിഷണർക്ക് നൽകിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും സ്റ്റേഷനിലെ നിരീക്ഷണാ കാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. നിജസ്ഥിതി ബോദ്ധ്യപ്പെട്ട് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ശക്തമായ നിലപാടെടുത്തതോടെയാണ് നടപടിയുണ്ടായത്. എന്നാൽ എം.ഡി.എം.എ കേസ് പ്രതിയെ ജാമ്യത്തിലിറക്കാൻ വിഘ്നേഷിനെ വിളിച്ചുവരുത്തിയ പൊലീസുകാരനെതിരെ നടപടിയെടുത്തിട്ടില്ല. എസ്.ഐക്ക് പാരിപ്പള്ളി സ്റ്റേഷനിലേക്കും സീനിയർ സി.പി.ഒമാർക്ക് ഇരവിപുരം, അഞ്ചാലുംമൂട് സ്റ്റേഷനുകളിലേക്കുമാണ് മാറ്റം.

സൈനികന്റെ വിവാഹം മുടങ്ങി

സൈനികനായ വിഷ്ണു വിവാഹത്തിനായാണ് അവധിയെടുത്ത് നാട്ടിലേക്ക് എത്തിയത്. വിവാഹത്തിന് മുന്നോടിയായി വീട് മിനുക്കാൻ പെയിന്റ് വാങ്ങാൻ പോയി തിരികെ വരുമ്പോഴാണ് അനുജൻ സ്റ്റേഷന് മുന്നിൽ നിൽക്കുന്നതറിഞ്ഞ് അവിടേക്ക് എത്തിയത്. പൊലീസുകാരന്റെ തലയ്ക്കടിച്ചെന്ന പൊലീസിന്റെ തിരക്കഥ മാദ്ധ്യമങ്ങളിൽ പരന്നതോടെ വിഷ്ണുവിന്റെ വിവാഹം മുടങ്ങി. ക്രൂരമായ മ‌ർദ്ദനത്തിൽ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ വിഘ്നേഷിന് പൊലീസിലേക്കുള്ള ശാരീരിക ക്ഷമതാ പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.