കൂടുതൽ സുരക്ഷ ഒരുക്കണമെന്ന് നിർദേശം
കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ ചെക്ക് പോയിന്റ് ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. ഐ.എസ്.പി.എസ് കോഡും അതുപ്രകാരമുള്ള സുരക്ഷാ സംവിധാനങ്ങളുമില്ലെന്ന് പറഞ്ഞാണ് അപേക്ഷ തള്ളിയത്.
പോർട്ടുകളുടെയും കപ്പൽ ഗതാഗതത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന് അന്തർദേശീയതലത്തിലുള്ള മാനദണ്ഡമാണ് ഇന്റനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി. ഈ മാനദണ്ഡ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കുമ്പോൾ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയമാണ് ഐ.എസ്.പി.എസ് കോഡ് അനുവദിക്കുന്നത്. എമിഗ്രേഷൻ ചെക്ക് പോയിന്റിനൊപ്പം ഐ.എസ്.പി.എസ് കോഡിനും കൊല്ലം പോർട്ട് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കൊല്ലം പോർട്ട് നേരത്തെ സന്ദർശിച്ചിരുന്നു. കൊല്ലം പോർട്ട് ഐ.എസ്.പി.എസ് കോഡ് സ്വന്തമാക്കുകയോ അതിന് അനുസൃതമായ സൗകര്യങ്ങൾ ഉറപ്പാക്കുകയോ വേണമെന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
കഴിഞ്ഞ ജൂണിലാണ് നാല് എമിഗ്രേഷൻ കൗണ്ടറുകൾ സഹിതം കേന്ദ്ര അഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ച സൗകര്യങ്ങൾ സജ്ജമാക്കി അപേക്ഷ നൽകിയത്. ഇതിന് ശേഷം പോർട്ടിൽ പരിശോധനയ്ക്ക് എത്തിയ ഫോറിൻ റീജിണൽ രജിസ്ട്രേഷൻ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘവും അനുകൂല മറുപടി നൽകിയാണ് മടങ്ങിയത്. എന്നാൽ സംസ്ഥാന സർക്കാർ അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികരണമുണ്ടാകാഞ്ഞതിനെ തുടർന്ന് കൊല്ലം പോർട്ടിൽ എത്രയും വേഗം എമിഗ്രേഷൻ ചെക്ക് പോയിന്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ബോധപൂർവം നിരസിക്കുന്നു
ഐ.എസ്.പി.എസ് കോഡ് ഇല്ലാത്ത ബേപ്പൂർ തുറമുഖത്ത് നേരത്തെ എമിഗ്രേഷൻ പോയിന്റ് അനുവദിച്ചിരുന്നു
സമാനമായ തരത്തിൽ ഐ.എസ്.പി.എസ് കോഡ് മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത രാജ്യത്തെ മറ്റ് പല പോർട്ടുകളിലും എമിഗ്രേഷൻ സംവിധാനമുണ്ട്
കൊല്ലം പോർട്ടിന്റെ കാര്യത്തിൽ വാശിപിടിക്കുന്നത് ബോധപൂർവമാണെന്ന് ആരോപണം
എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിനാൽചരക്ക് കപ്പലുകൾ എത്തിക്കാനുള്ള നീക്കങ്ങളും പരാജയപ്പെടുകന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ച കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടി കൊല്ലം പോർട്ടൽ സജ്ജമാക്കി വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചു.
പോർട്ട് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |