കൊല്ലം: ഷിബു ബേബിജോൺ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തിനായുള്ള നീക്കങ്ങൾ ശക്തമാക്കിയതോടെ, എങ്കിൽ മത്സരത്തിന് തയ്യാറെന്ന നിലപാടിലായിരുന്നു എ.എ.അസീസ്. മത്സര സാദ്ധ്യത തെളിഞ്ഞതോടെ എൻ.കെ.പ്രേമചന്ദ്രൻ, ബാബുദിവാകരൻ അടക്കമുള്ള നേതാക്കൾ ഇടപെട്ട് ഷിബുവിനെ അനുനയിപ്പിക്കുകയായിരുന്നു.
പുതിയ സെക്രട്ടറിയെ നിശ്ചയിക്കുന്നതിനായി ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നതിന് മുമ്പ് തന്നെ നേതാക്കൾ പുതിയ സെക്രട്ടറിയുടെ കാര്യത്തിൽ സമവായത്തിലെത്തിയിരുന്നു. എന്നിട്ടും ഷിബുവിനെ അനുകൂലിക്കുന്നവർ പുതിയ സെക്രട്ടറി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. പക്ഷെ ഭൂരിപക്ഷം അസീസിനൊപ്പമായിരുന്നു. എന്നാൽ മറ്റ് നേതാക്കൾ ഒരു മത്സരത്തിനുള്ള കരുത്ത് നിലവിൽ പാർട്ടിക്കില്ലെന്ന് പറഞ്ഞ് എതിർശബ്ദം ഉയർത്തിയവരെ അനുനയിപ്പിക്കുകയായിരുന്നു. പുതിയ സെക്രട്ടറിയുടെ കാര്യത്തിൽ സമവമായം ഉണ്ടായതായി സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞപ്പോൾ തന്നെ പ്രതിനിധികൾക്ക് സന്ദേശമെത്തി. അതുംപോരാഞ്ഞ് പുതിയ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഷിബു തന്നെ അസീസിന്റെ പേര് നിർദേശിക്കുകയും ചെയ്തു. ഇതോടെ ഷിബുവിനെ അനുകൂലിക്കുന്നവർ നിശബ്ദരാവുകയായിരുന്നു.
അഭിപ്രായങ്ങൾക്ക്
വിഭാഗീയതയുടെ സ്വഭാവമില്ല
നേരത്തെ ഷിബു ബേബിജോണിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ആർ.എസ്.പി (ബി) യിൽ ഉണ്ടായിരുന്ന ചിലരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അസീസിനെതിരെ രംഗത്തെത്തിയത്. എന്നാൽ സെക്രട്ടറി സ്ഥാനം സംബന്ധിച്ച് ഉയർന്ന അഭിപ്രായങ്ങൾക്ക് വിഭാഗീയതയുടെ സ്വഭാവം ഇല്ലായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |