കൊട്ടാരക്കര: ഒന്നര പതിറ്റാണ്ട് മുൻപ് ഇന്ത്യൻ ബാങ്കിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത പെൺകുട്ടിയ്ക്ക് വൻ തുക തിരിച്ചടയ്ക്കാൻ റിലയൻസ് കമ്പനിയുടെ നോട്ടീസ്. ആത്മഹത്യയല്ലാതെ മറ്റ് നിർവാഹമില്ലെന്ന് വീട്ടുകാർ. കോട്ടാത്തല മൂഴിക്കോട് നീതു ഭവനത്തിൽ മോഹനന്റെ മകൾ എസ്.അതുല്യ മോഹനന്റെ പേരിലാണ് റിലയൻസ് കമ്പനിയിൽ നിന്ന് നോട്ടീസ് എത്തിയത്. കരിങ്കൽ തൊഴിലാളിയായ മോഹനൻ മകളെ നഴ്സിംഗ് പഠിപ്പിക്കാനായിട്ടാണ് പുത്തൂർ ഇന്ത്യൻ ബാങ്ക് ശാഖയിൽ നിന്ന് വിദ്യാഭ്യാസ വായ്പയായി 1,39,000 രൂപ എടുത്തത്. പഠന ശേഷവും മകൾക്ക് സ്ഥിരമായി ജോലിയൊന്നും ലഭിച്ചില്ല. 12,000 രൂപ മാത്രമേ തിരിച്ചടയ്ക്കാൻ കഴിഞ്ഞുള്ളു. പിന്നീട് സർക്കാരിന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ 46000 രൂപ സബ്സിഡി അനുവദിച്ചു. ഇതുൾപ്പടെ 58,000 രൂപ ബാങ്കിൽ തിരിച്ചടച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പിന്നീട് നോട്ടീസുകളൊന്നും ലഭിച്ചില്ലെന്നാണ് മോഹനൻ പറയുന്നത്. 2015ന് ശേഷം ബാങ്ക് വായ്പയിൽ യാതൊരുവിധ ക്രയവിക്രയങ്ങളും നടന്നിട്ടുമില്ല. എന്നാൽ കഴിഞ്ഞ ദിവസം റിലയൻസിൽ നിന്നും അതുല്യയുടെ പേർക്ക് നോട്ടീസ് വന്നത് 4,30,371 രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. ബാങ്ക് കിട്ടാക്കടമായി ഉൾപ്പെടുത്തിയതിന്റെ പട്ടിക റിലയൻസിന് കൈമാറിയതാണെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിവരം. ഭീമമായ തുക തിരിച്ചടയ്ക്കാൻ ശേഷിയില്ലാതെ വലയുകയാണ് കുടുംബം. മോഹനന് അടുത്തിടെ അപകടത്തിൽ സാരമായി പരിക്കേറ്റ് കരിങ്കൽ തൊഴിലിന് പോലും പോകാൻ കഴിയാത്ത അവസ്ഥയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |