കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിലെ കാർഷിക വിപണിയിലെത്തുന്ന കർഷകരും വ്യാപാരികളും നിന്നു തിരിയാൻ ഇടമില്ലാതെ വിഷമിക്കുന്നു. കൃഷി വകുപ്പിന്റെ അധീനതയിലുള്ള വെജിറ്റബിൾ ആൻഡ് ഫ്രൂട്‌സ് പ്രമോഷൻ കൗൺസിൽ കേരള (വി.എഫ്.പി.സി.കെ) നടത്തുന്ന കാർഷികവിപണിയിലാണ് അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്. ആഴ്ചയിൽ വ്യാഴാഴ്ച മാത്രമാണ് കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷന് എതിർവശത്ത് പഞ്ചായത്ത് കെട്ടിടത്തിലെ വൈദ്യുതി സെക്ഷൻ ഓഫീസിനു മുന്നിലായുള്ള സ്ഥലത്ത് രാവിലെ 7 മുതൽ 9.30 വരെയാണ് വിപണി പ്രവർത്തിക്കുന്നത്.
കർഷകരുടെ തിരക്ക്
കുളത്തൂപ്പുഴ പഞ്ചായത്ത് പ്രദേശത്തുള്ള നിരവധി കർഷകരാണ് തങ്ങളുടെ കാർഷിക ഉത്പ്പന്നങ്ങൾ വിൽക്കാനായി വിപണിയിലേക്കെത്തുന്നത്. വാഴക്കുലകളും തേങ്ങയും പയറും ചീരയും കാച്ചിലും ചേമ്പും ചേനയും ഇഞ്ചിയും വാഴക്കൂമ്പും എന്നു വേണ്ട പ്രാദേശികമായി ഉത്പ്പാദിപ്പിക്കുന്ന സകലതും വിപണിയിലേക്ക് വിൽപ്പനക്കായി എത്തുന്നുണ്ട്. ഇവ വാങ്ങാനായി വ്യാപാരികളും നാട്ടുകാരും കൂടി എത്തുന്നതോടെ നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥയാണ്.
ഗതാഗത കുരുക്കും രൂക്ഷം
കാർഷിക വിപണിയിലെത്തുന്നവരുടെ വാഹനങ്ങളാവട്ടെ തൊട്ടു മുന്നിലൂടെ കടന്നു പോകുന്ന അന്തർസംസ്ഥാന പാതയോരത്തായും വിപണിയിലേക്കുള്ള വഴിയിലും മറ്റുമായി നിറുത്തിയിടുന്നതു മൂലം ഗതാഗത കുരുക്കും രൂക്ഷമാണ് . രാവിലെ കാൽനടയായി പോകുന്നവരും വിദ്യാർഥികളും മറ്റു വാഹനങ്ങളും എതിർവശത്തായുള്ള സർക്കാർ ആശുപത്രിയിലേക്ക് പോകുന്നവരുമെല്ലാം കാർഷികവിപണിക്ക് മുന്നിലൂടെ കടന്നു പോകാൻ പ്രയാസപ്പെടുകയാണ്. കൂടുതൽ സൗകര്യമുള്ള വിശാലമായ പ്രദേശത്തേക്ക് വിപണിയുടെ പ്രവർത്തനം മാറ്റുകയാണെങ്കിൽ കർഷകർക്കും വ്യാപാരികൾക്കും ഉപകാരപ്രദമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |