ഗതാഗതം തടസപ്പെട്ടു
പത്തനാപുരം: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പത്തനാപുരം - കല്ലുംകടവ് പാലം തകർന്നു.
അപ്രോച്ച് റോഡിലെ മണ്ണ് ഇടിഞ്ഞുതാണതാണ് അപകട കാരണം. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വെള്ളിയാഴ്ച രാത്രി 11ഓടെ ചരക്ക് ലോറി കടന്നുപോകുമ്പോഴായാണ് മണ്ണിടിഞ്ഞത്. വാഹനം വേഗത്തിൽ ഓടിച്ചുമാറ്റിയതിനാൽ ദുരന്തം ഒഴിവായി.
വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം ശക്തമായി പുറത്തേക്ക് ഒഴുകിയതാണ് മണ്ണിടിച്ചിലിന് കാരണമായത്. തൊട്ടടുത്ത് പുതിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി വശങ്ങളിലെ മണ്ണെടുത്തതും മണ്ണിടിച്ചിലിന് ആക്കം കൂട്ടി.
40 വർഷത്തോളം പഴക്കമുള്ളതാണ് പാലവും അപ്പ്രോച്ച് റോഡും. പാലം അടച്ചതോടെ ഇടറോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
അപ്രോച്ച് റോഡ് പുനർനിർമ്മിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഗതാഗതം പുനഃസ്ഥാപിക്കും.
കെ.എസ്.ഡി.പി അധികൃതർ
ഗതാഗത നിയന്ത്രണം
തമിഴ്നാട്ടിൽ നിന്ന് ആലപ്പുഴ, എറണാകുളം ഭാഗത്തേക്കുള്ളവർ എം.സി റോഡ് വഴി യാത്ര ചെയ്യണം
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്ന് മലയോര ഹൈവേ വഴി വരുന്നവർ പത്തനാപുരം ഇടത്തറ മുക്കിൽ നിന്ന് തിരിഞ്ഞ് പാതിരിക്കൽ - താലൂക്ക് ആശുപ്രതി ജംഗ്ഷൻ വഴി ടൗണിൽ പ്രവേശിച്ച് പുനലൂർ, കൊല്ലം, ഭാഗത്തേക്ക് യാത്രചെയ്യാം. തിരികെയുള്ളവയ്ക്കും ഈ റോഡ് ഉപയോഗിക്കാം
ആലപ്പുഴ, എറണാകുളം ഭാഗങ്ങളിൽ നിന്നുള്ളവർ കായംകുളം - പത്തനാപുരം റോഡിൽ ശാലേംപുരം ജംഗ്‌ഷനിൽ തിരിഞ്ഞ് കുണ്ടയം - മഞ്ചള്ളൂർ വഴി പത്തനാപുരം ടൗണിലെത്താം
പാലം തകർന്നത് പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. മൂന്നുദിവസത്തിനുള്ളിൽ ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ നിർദേശം നൽകി.
കെ.യു.ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |