കുഴിയെടുപ്പും ഗതാഗത നിയന്ത്രണവും നീളും
കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഡി.സി.സി ഓഫീസിന് മുന്നിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കമ്മിഷണർ ഓഫീസ് ആർ.ഒ.ബിയിലൂടെ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം നീളുമെന്ന് സൂചന.
റോഡ് മുറിച്ചു കടക്കുന്ന ഭാഗത്തെ പൈപ്പ് ലൈൻ സ്ഥാപിക്കൽ പൂർത്തിയായെങ്കിലും പാലത്തിനടുത്ത് വരെയുള്ളയിടത്ത് കുഴിയെടുത്ത് പൈപ്പിട്ട ശേഷം ഗതാഗതത്തിന് തുറന്ന് കൊടുത്താൽ മതിയെന്നാണ് അനൗദ്യോഗിക തീരുമാനം.
ഒന്നോ രണ്ടോ ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട പണികൾ മാസങ്ങളോളം നീട്ടിക്കൊണ്ടുപോകുന്ന രീതിയാണ് ഞാങ്കടവ് പദ്ധതിയിൽ ജലവിഭവ വകുപ്പ് പിന്തുടരുന്നത്. റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. എന്നാൽ ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കുന്നത് പണികൾ പൂർത്തീകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിചിത്ര ന്യായമാണ് ഇപ്പോൾ അധികൃതർ പറയുന്നത്. ആർ.ഒ.ബി വരുന്നതിന് മുമ്പും യാത്രക്കാർ ബുദ്ധിമുട്ടില്ലാതെ സഞ്ചരിച്ചിരുന്നല്ലോയെന്ന വാദവും അധികൃതർ നിരത്തുന്നു. അന്ന് ചിന്നക്കട റൗണ്ടിൽ തിരിയാനും എ.ആർ ക്യാമ്പ് റെയിൽവേ ഗേറ്റ് വഴി യഥേഷ്ടം സഞ്ചരിക്കാമായിരുന്നെന്നും അധികൃതരെ നാട്ടുകാർ പഠിപ്പിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ഇത്തരം തൊടുന്യായങ്ങൾ നിരത്തി തങ്ങളുടെ ഭാഗം ശരിയെന്ന് സ്ഥാപിക്കുന്നതിലൂടെ യാത്രക്കാർ വലഞ്ഞാലും പണികൾ നീളുമെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകുന്നത്.
സുരക്ഷയില്ലാതെ വൈദ്യുതി തൂണുകൾ
കുഴിയെടുപ്പിനെ തുടർന്ന് വൈദ്യുതി തൂണ് മറിയാതിരിക്കാൻ വടം ഉപയോഗിച്ച് കെട്ടിനിറുത്തി
വടം കെട്ടിയിരിക്കുന്നത് റോഡരികിലെ മരത്തിൽ
തൂണിലൂടെ കടന്നുപോകുന്നത് 11 കെ.വി വൈദ്യുതി ലൈൻ
തൂണിനോട് ചേർന്നുള്ള കുഴിയെടുപ്പ് വൈദ്യുതി വകുപ്പിനെ അറിയിച്ചില്ല
കുഴിയുടെ വശങ്ങളിൽ മണ്ണിടിയാതിരിക്കാൻ സംരക്ഷണ ഷീറ്റുകൾ സ്ഥാപിച്ചില്ല
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പൈപ്പിനുള്ളിലേക്ക് മണ്ണിടിഞ്ഞു
യാത്രക്കാരോട് തട്ടിക്കയറി തൊഴിലാളികൾ
ബെൻസിഗർ ആശുപത്രി- വനിതാ ടി.ടി.ഐ- ഡി.സി.സി ഓഫീസ് റോഡിലൂടെ സീ പാലസ് ഹോട്ടൽ- കളക്ടർ ബംഗ്ളാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് നിലവിൽ യാത്രചെയ്യാൻ തടസമില്ലെങ്കിലും ഈ റോഡ് വഴിവരുന്ന യാത്രക്കാരോട് തട്ടിക്കയറുകയും വാക്കേറ്റത്തിലേർപ്പെടുകയും ചെയ്യുന്നത് തൊഴിലാളികൾ വിനോദമാക്കിയിരിക്കുകയാണ്. ചിലരെ അസഭ്യം പറയാനും ഇക്കൂട്ടർക്ക് മടിയില്ല. ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥരില്ലാത്തതും ഇത്തരക്കാർക്ക് അനുഗ്രഹമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |