കൊട്ടാരക്കര: തീൻ മേശയിൽ മീൻ ഇല്ലെങ്കിൽ തൃപ്തിവരാത്തവരാണ് മലയാളികൾ. കഴിക്കുന്ന മത്സ്യം കെമിക്കൽ നിറഞ്ഞതാണെങ്കിലോ? ശരീരത്തിന് ദോഷമുണ്ടാക്കുന്ന ഫോർമാലിനടക്കം നിറച്ച മത്സ്യമാണോ തങ്ങൾക്ക് ലഭിച്ചതെന്ന് പരിശോധിക്കാൻ രണ്ട് മിനിട്ട് മതി. ആ പരിശോധനയ്ക്കുള്ള സംവിധാനങ്ങളുമായിട്ടാണ് തിരുവനന്തപുരം പൂവാർ ഗവ.വി.എച്ച്.എസ്.എസിലെ അഖിലേഷ് സുരേന്ദ്രനും അഭിനവും വൊക്കേഷണൽ എക്സ്പോയിലെത്തിയത്. തീരദേശ മേഖലയിലെ വിദ്യാലയമാണ്. പഠിക്കാനെത്തിയവരിൽ അധികംപേരും മത്സ്യ തൊഴിലാളികളുടെ മക്കളുമാണ്. എന്നാൽ കടലിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങൾ ഉപഭോക്താക്കളുടെ അടുക്കലേക്ക് എത്തുന്നതിന് മുമ്പായി ദോഷകരമായ കെമിക്കൽ ഇൻജക്ട് ചെയ്യുന്ന രീതിയോട് ഇവർക്ക് എതിർപ്പാണ്. അതുകൊണ്ടാണ് വിദ്യാലയത്തിൽ നിന്ന് എക്സ്പോയിൽ പങ്കെടുത്തപ്പോൾ മത്സ്യ മേഖലയിലെ വിഷയവുമായി കുട്ടിക്കൂട്ടുകാർ എത്തിയത്. എന്നും മത്സ്യം ഉപയോഗിക്കുന്നവരടക്കം അടുത്തെത്തിയപ്പോൾ ഫോർമാലിന്റെയടക്കം ഉപയോഗം മൂലം ശരീരത്തിന് ഉണ്ടാക്കുന്ന ദോഷങ്ങളെ പറ്റി അവർ വിശദീകരിച്ചു. പിന്നെയാണ് കെമിക്കൽ കലർന്ന മത്സ്യമാണോയെന്ന പരിശോധന നടത്താനുള്ള നൂതന സാമഗ്രികളെ പറ്റി വിശദമാക്കിയത്. കാഴ്ച കാണാനെത്തിയവരെല്ലാം വിസ്മയത്തോടെയാണ് കെമിക്കൽ കലർത്തിയ മത്സ്യത്തിൽ നിന്നുള്ള രാസമാറ്റം വീക്ഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |