കൊല്ലം: കേരള പൊലീസിലെ മുൻ 'സിങ്കം' നെഞ്ച് വിരിച്ച് വേദിയിൽ നിന്നു, 72 സെക്കന്റേ എടുത്തുള്ളു, കാൻവാസിൽ കാർട്ടൂൺ രൂപത്തിൽ ആ രൂപം പതിഞ്ഞു!. നിമിഷങ്ങൾകൊണ്ട് തന്നെ വരച്ച കലാകാരനെ ചേർത്തുനിറുത്തി മുൻ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു 'സബാഷ്'!.
ഇന്നലെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ ലഹരി വിരുദ്ധ ബോധന സെമിനാർ ഉദ്ഘാടനം ചെയ്യാനാണ് ഋഷിരാജ് സിംഗ് എത്തിയത്. അതിന് മുന്നേ വേഗവരയിലൂടെ ബോധവത്കരണ പരിപാടി സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ. ജിതേഷ്ജി തുടങ്ങിയിരുന്നു. ഋഷിരാജ് സിംഗ് വന്നയുടനെ വേദിയിലേക്ക് ക്ഷണിച്ചു. കാൻവാസിന് സമീപത്ത് നിറുത്തി. പതിവ് ശൈലിയിൽ മീശയിൽ തടവി നെഞ്ച് വിരിച്ചപ്പോഴേക്കും ജിതേഷ്ജി ബ്രഷുകളെടുത്ത് ഇരു കരങ്ങളുംകൊണ്ട് വര തുടങ്ങി. സെക്കൻഡുകൾക്കുള്ളിൽ കൊമ്പൻമീശക്കാരനായ ഋഷിരാജ് സിംഗിന്റെ രൂപം കാൻവാസിലായി.
സദസ് നിറഞ്ഞുനിന്നിരുന്ന വിദ്യാർത്ഥി സംഘം ആവേശത്തോടെ കൈയടിച്ചു. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിലും തന്നെ വരച്ച ചിത്രകാരനെ പുകഴ്ത്താൻ ഋഷിരാജ് സിംഗ് മടിച്ചില്ല. അഞ്ച് മിനിട്ടുകൊണ്ട് അൻപത് ലോകപ്രശസ്തരെ വരച്ച് വരവേഗ വിസ്മയം തീർത്തിട്ടുള്ളയാളാണ് ജിതേഷ്ജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |