കുന്നത്തൂർ: നെടിയവിള അംബികോദയം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി പരിക്കേൽപ്പിച്ചതായി പരാതി. ഇടയ്ക്കാട് തെക്ക് കലതിവിള വീട്ടിൽ ആരോമലിനാണ് (16) മർദ്ദനമേറ്റത്.
പരിക്കേറ്റ വിദ്യാർത്ഥിയെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ കലോത്സവം നടക്കുന്നതിനിടെ ഇന്നലെ പകൽ 2 ഓടെയാണ് സംഭവം. സ്കൂളിന് മുന്നിൽ നിൽക്കുകയായിരുന്ന ആരോമലിനെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രണ്ട് സീനിയർ വിദ്യാർത്ഥികൾ കൂട്ടിക്കൊണ്ട് പോയി ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിന് സമീപം വച്ച് മർദ്ദിക്കുകയായിരുന്നു. ഈ സമയം ഇവിടേക്കെത്തിയ കണ്ടാലറിയാവുന്ന മറ്റ് ആറ് വിദ്യാർത്ഥികൾ കമ്പിവടി ഉൾപ്പെടെയുള്ള ആയുധങ്ങളുമായി ആക്രമിച്ചു. തലയിലും കഴുത്തിലും പുറത്തും കൈയ്ക്കുമെല്ലാം അടിയേറ്റു. കുഴഞ്ഞ് വീണപ്പോൾ നാഭിയിൽ ചവിട്ടുകയും വടി കൊണ്ട് മുഖത്ത് കുത്തുകയും ചെയ്തതായി ശാസ്താംകോട്ട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അവശനായ കുട്ടിയെ ബന്ധുക്കൾ എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഭരണിക്കാവ് ടൗണിൽ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടിയിരുന്നു. കുന്നത്തൂർ താലൂക്കിലെ വിവിധ സ്കൂളുകളിലെ കുട്ടികളാണ് പതിവായി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |