ചവറ: കടലും കായലും അതിരിടുന്ന പുണ്യഭൂമിയായ ചവറ പൊന്മന ഗ്രാമത്തിൽ ഉഗ്രമൂർത്തീ ഭാവത്തിൽ വിളങ്ങുന്ന കാട്ടിൽ മേക്കതിലമ്മയുടെ സന്നിധിയിൽ വൃശ്ചികമാസത്തിലെ ആദ്യ പന്ത്രണ്ട് ദിനരാത്രങ്ങൾ ഭജനം പാർക്കാൻ ആയിരത്തിലേറെ കുടിലുകളൊരുങ്ങി.
പന്ത്രണ്ട് വിളക്കിന്റെ പ്രഭയിൽ ഐശ്വര്യസ്വരൂപിണിയായ അമ്മയെ ദർശിക്കാൻ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ക്ഷേത്ര കോവിലിന് ചുറ്റുമുള്ള മണൽപ്പരപ്പിലെ ഭജനക്കുടിലുകളിൽ കുടുംബസമേതം വൃശ്ചികമാസത്തിലെ ആദ്യ 12 ദിനരാത്രങ്ങൾ വ്രതശുദ്ധിയോടെ അമ്മയെ സ്തുതിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ടകാര്യം സഫലമാകുമെന്നാണ് വിശ്വാസം. കുടിലുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ള ഭക്തർ തുലാം 30ന് ഉച്ചയോടെ ഭജനം പാർക്കാൻ എത്തിത്തുടങ്ങും. വരും ദിവസങ്ങളിൽ ഭജനക്കുടിലുകൾക്ക് ക്രമനമ്പർ ലഭിക്കുന്നതോടെ ഭക്തരെത്തി കുടിലുകളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
വൃശ്ചികം ഒന്നിന് കൊടിയേറ്റ്
വൃശ്ചികം ഒന്നിന് കൊടിയേറ്റും കലശവും കഴിഞ്ഞ് ക്ഷേത്രം തന്ത്രി കുടിലുകളിൽ തീർത്ഥം തളിക്കും. ഇതിന് ശേഷമേ കുടിലുകളിൽ ആഹാരം പാകം ചെയ്യാൻ തീ തെളിക്കൂ. കുടിലുകളിൽ സ്വന്തമായി പാകം ചെയ്യുന്ന ഭക്ഷണത്തിന് പുറമെ ക്ഷേത്രത്തിൽ പ്രത്യേക അന്നദാനവും ഉണ്ടാകും. കുടിലുകളിൽ തങ്ങി ദേവീമന്ത്രങ്ങൾ ഉരുവിടുന്നതിനൊപ്പം തോറ്റംപാട്ടായി ഭദ്രകാളീ സ്തുതികളും പുണ്യഭൂമിയിൽ നിറയും. ശ്രീകോവിലിന് മുന്നിലെ ആൽമരത്തിന് ചുറ്റും ഏഴ് വലംവച്ച് മണികെട്ടി സങ്കടങ്ങൾ അമ്മയുടെ മുന്നിൽ ഇറക്കിവയ്ക്കാനും ഉദ്ദിഷ്ടകാര്യങ്ങൾ അമ്മയോട് പറയാനും എത്തുന്നവർ കൂടിയാകുമ്പോൾ പുണ്യഭൂമി ജനസാഗരമാകും.
വൃശ്ചികം 11ന് തങ്കഅങ്കി ദീപാരാധന
വൃശ്ചികം 11ന് നടക്കുന്ന തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന ഏറെ പ്രസിദ്ധമാണ്. 12ന് രാവിലെ വൃശ്ചികപൊങ്കൽ. അന്ന് രാത്രി 10.30ന് തിരുമുടിപ്പുരയിൽ നിന്ന് തിരുമുടി എഴുന്നെള്ളത്ത് ആരംഭിക്കും. നൂറ്റാണ്ടുകൾക്ക് മുൻപ് കാട്ടിൽ മേക്കതിൽ അമ്മ ഇവിടേക്ക് വരുന്നതിനിടെ തങ്ങിയ മാലയിൽ ക്ഷേത്രത്തിൽ പോയി മടങ്ങിയെത്തി ഭജനക്കുടിലുകളിൽ അനുഗ്രഹം ചൊരിയും. ഭക്തർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യം, ശുദ്ധജലം എന്നിവ സജ്ജമായി വരുന്നു. മെഡിക്കൽ, ഫയർഫോഴ്സ്, പൊലീസ് എന്നിവയുടെ വൻ സംഘവും ഉണ്ടാകും. വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൊവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ മുൻകാലങ്ങളിലേത് പോലെ ഭജനം പാർക്കൽ, നടഭജനം, അന്നദാനം, സമ്മേളനം, പ്രഭാഷണം, കലാപരിപാടികൾ, വാണിജ്യമേള തുടങ്ങി, വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
എസ്. ജയകുമാർ
ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്
ഭജനം പാർക്കാനെത്തുന്നവർക്കും വൃശ്ചിക മഹോത്സവ നാളുകളിൽ അമ്മയുടെ അനുഗ്രഹം തേടിയെത്തുന്നവർക്കുമായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ് ഉണ്ടാകും.
ആർ. സുജിത്ത്
ക്ഷേത്ര ഭരണസമിതി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |