കൊട്ടാരക്കര: എഴുകോണിൽ കോൺഗ്രസ് സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ തല വെട്ടിമാറ്റിയ നിലയിൽ. ഇരുമ്പനങ്ങാട് ഇലഞ്ഞിക്കോട് ജംഗ്ഷനിൽ കോൺഗ്രസ് എഴുകോൺ മണ്ഡലം കമ്മിറ്റി സ്ഥാപിച്ച ഗാന്ധി പ്രതിമയാണ് തകർത്തത്.
നാല് ദിവസം മുൻപാണ് രണ്ടര അടി പൊക്കമുള്ള കോൺക്രീറ്റ് പ്രതിമ സ്ഥാപിച്ചത്. 14ന് കൊടിക്കുന്നിൽ സുരേഷ് എം.പി അനാച്ഛാദനം നടത്താനിരിക്കെയാണ് വെള്ളിയാഴ്ച രാത്രി പ്രതിമ തകർത്തത്.
റോഡരികിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനെ ചൊല്ലി നേരത്തെ തർക്കം നിലനിന്നിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അനന്ദു ചന്ദ്രനും പ്രവർത്തകനായ പ്രജീഷും ഇത് സംബന്ധിച്ച് ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിരുന്നു.
എഴുകോൺ, നെടുവത്തൂർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയിലാണ് പ്രതിമ സ്ഥാപിച്ചത്. എഴുകോൺ ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുന്ന റോഡായതിനാൽ പഞ്ചായത്ത് പ്രതിമ സ്ഥാപിക്കാൻ അനുമതി നൽകി. എന്നാൽ നെടുവത്തൂർ ഗ്രാമപഞ്ചായത്ത് തടസവാദം ഉന്നയിച്ചു. പ്രതിമ സ്ഥാപിച്ച ദിവസം രാത്രിയിൽ ഗാന്ധി പ്രതിമയുടെ കണ്ണട ഇളക്കി നശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസം തല പൂർണമായും വെട്ടിമാറ്റിയത്.
പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ് എം.പിയും പി.സി.വിഷ്ണുനാഥ് എം.എൽ.എയും സ്ഥലം സന്ദർശിച്ചു. ഇന്ന് വൈകിട്ട് സർവമത പ്രാർത്ഥനയും യോഗവും നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റടക്കമുള്ള നേതാക്കൾ പങ്കെടുക്കും. അതേ സമയം കോൺഗ്രസ് നൽകിയ പരാതിയിൽ പ്രദേശവാസിയായ പ്രജീഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോൺഗ്രസിലെ ഗ്രൂപ്പ്
വഴക്കെന്ന് സി.പി.എം
ഗാന്ധി പ്രതിമ തകർത്തതിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി.മനേക്ഷ പ്രസ്താവനയിൽ പറഞ്ഞു. പൊതുസ്ഥലത്തെ നിർമ്മാണ പ്രവർത്തനം ഹൈക്കോടതി വിലക്കിയിട്ടുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ സി.പി.എം പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലടക്കം പരാതി നൽകി. പരാതിക്കാരൻ സ്ഥലത്തില്ലാത്തപ്പോൾ നടന്ന ആക്രമണം കോൺഗ്രസിലെ പടലപ്പിണക്കത്തിന്റെ ഫലമാണ്. സമഗ്ര അന്വേഷണം നടത്തണമെന്നും പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |