കൊല്ലം: ഹോളോഗ്രാം മുദ്ര പതിച്ച പേപ്പറും ലാമിനേറ്റിംഗ് പൗച്ചും സ്റ്റോക്കില്ലാത്തതിനാൽ കൊല്ലം ആർ.ടി ഓഫീസിൽ നാലായിരത്തോളം ആർ.സി ബുക്കുകൾ അച്ചടിക്കാനാകാതെ കെട്ടിക്കിടക്കുന്നു.തിരുവനന്തപുരം ഗവ. പ്രസിൽ നിന്ന് പേപ്പറുകൾ ലഭിക്കാത്തതാണ് കാരണം. കൊല്ലം താലൂക്ക് കൊല്ലം ആർ.ടി ഓഫീസ് പരിധിയിലാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ നടക്കുന്നതും കൊല്ലം ഓഫീസിലാണ്. പുതിയ വാഹനങ്ങളുടേതിന് പുറമേ, കൈമാറ്റം ചെയ്യപ്പെടുമ്പോഴുള്ള പുതുക്കൽ, നഷ്ടപ്പെടുമ്പോൾ പുതുതായെടുക്കൽ എന്നിവയടക്കം ശരാശരി 8000 ആർ.സി ബുക്കുകളെങ്കിലും ഇവിടെ പ്രതിമാസം അച്ചടിക്കേണ്ടി വരും.
എന്നാൽ പല മാസങ്ങളിലും രണ്ടായിരത്തിൽ താഴെ ആർ.സി പേപ്പറുകളാണ് കൊല്ലം ഓഫീസിൽ ലഭിക്കുന്നത്. അപേക്ഷകളുടെ എണ്ണം പെരുകി സമ്മർദ്ദം ശക്തമാക്കുമ്പോൾ ചില ഘട്ടത്തിൽ രണ്ടായിരം പേപ്പർ കൂടി എത്തിക്കും. കഴിഞ്ഞ നാല് മാസമായി ഈ സ്ഥിതി തുടരുകയാണ്.
മറ്റ് ആർ.ടി ഓഫീസുകളിലും ആവശ്യത്തിന് പേപ്പർ ലഭിക്കുന്നില്ലെങ്കിലും അച്ചടിക്കേണ്ടവയുടെ എണ്ണം താരതമ്യേന കുറവായതിനാൽ കാര്യമായ പ്രശ്നം ഉണ്ടാകുന്നില്ല. ആഴ്ചകൾ പിന്നിട്ടിട്ടും ആർ.സി ബുക്ക് ലഭിക്കാതെ വാഹന ഉടമകൾ ഓഫീസിലെത്തി ഉദ്യോഗസ്ഥരോട് തട്ടിക്കയറുന്നുമുണ്ട്.
ആധികാരിക രേഖ
വാഹൻ സോഫ്ട്‌വെയറിൽ വാഹനത്തിന്റെ എല്ലാ വിവരങ്ങളും ലഭ്യമായതിനാൽ നിരത്തിലിറങ്ങുമ്പോൾ വാഹനത്തിൽ ആർ.സി ബുക്കില്ലെങ്കിലും പ്രശ്നമില്ല. പക്ഷേ വാഹനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച ആധികാരിക രേഖയായതിനാൽ ആർ.സി ബുക്ക് കൈയിൽ കിട്ടാത്തത് ഉടമകളിൽ വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയാണ്.
പേപ്പറുകളുടെ കുറവ് എത്രയും വേഗം പരിഹരിച്ച് ആർ.സി ബുക്ക് വിതരണം വേഗത്തിലാക്കും.
ഡി. മഹേഷ്, ആർ.ടി.ഒ, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |