കൊല്ലം: ലൈസൻസോ, സ്വന്തമായി കടമുറിയോ, മെഷിനറികളോ ഇല്ലാതെ ലെറ്റർഹെഡ് മാത്രമുള്ള പ്രിന്റിംഗ് സ്ഥാപനങ്ങളുടെ പേരിലുള്ള അച്ചടി ജോലികൾ തടയണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരവൂരിൽ കൗൺസിലറുടെ നേതൃത്വത്തിൽ ഇത്തരത്തിൽ വ്യാജ പ്രിന്റിംഗ് സ്ഥാപനം പ്രവർത്തിക്കുകയും മുനിസിപ്പാലിറ്റിയുടെ അച്ചടിജോലികൾ നൽകി ക്രമക്കേടുകൾ നടത്തുകയും ചെയ്തത് വേലി തന്നെ വിളവുതിന്നുന്ന രീതിയാണ്.
ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ കടന്നു വരവ്, സർക്കാരിന്റെ പേപ്പർലെസ് പോളിസി, പ്രിന്റിംഗ് അനുബന്ധ അസംസ്‌കൃത വസ്തുക്കളുടെ ഭീമമായ വിലക്കയറ്റം തുടങ്ങിയ കാരണങ്ങളാലും അച്ചടി ജോലികളുടെ ലഭ്യതക്കുറവ് കാരണവും പല അച്ചടി സ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണ്.
തദ്ദേശ സ്ഥാപനം, വ്യവസായ വകുപ്പ് എന്നിവയുടെ ലൈസൻസ്, ജില്ലാ കളക്ടറുടെ അനുമതി എന്നിവയുള്ള സ്ഥാപനങ്ങൾക്ക് മാത്രം സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അച്ചടി ജോലികൾ നൽകണമെന്ന് സംസ്ഥാന സെക്രട്ടറി ജി.എസ്.ഇന്ദുലാൽ, ജില്ലാ പ്രസിഡന്റ് ഡി.എസ്.സജീവ്, സെക്രട്ടറി പി.നെപ്പോളിയൻ, സംസ്ഥാന കമ്മിറ്റി അഗങ്ങളായ ആർ.സി.പ്രദീപ്, എം.സാജൻ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |